ദുബൈ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ യു.എ.ഇ പൗരൻമാർക്ക് യാത്ര നിയന്ത്രണം പ്രഖ്യാപിച്ച് ദേശീയ അടിയന്തിര ദുരന്ത നിവാരണ അതോറിറ്റിയും വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പും നിർദേശം പുറത്തിറക്കി. ജനുവരി 10മുതൽ വാക്സിൻ സ്വീകരിച്ചിട്ടില്ലാത്ത പൗരന്മാർ വിദേശയാത്ര ചെയ്യരുതെന്നാണ് നിയന്ത്രണം. രണ്ട് ഡോസ് വാക്സിനെടുത്തവർ യാത്രക്ക് മുമ്പ് നിയമമനുസരിച്ച് ബൂസ്റ്റർ ഡോസും എടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. വാക്സിൻ എടുക്കുന്നതിൽ നിന്ന് ആരോഗ്യ കാരണങ്ങളാൽ ഒഴിവാക്കിയവർ, മാനുഷിക പരിഗണന അർഹിക്കുന്നവർ, മെഡിക്കൽ-ചികിൽസ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ എന്നിവർക്ക് ഇതിൽ ഇളവുണ്ട്.
അതിനിടെ രാജ്യത്തെ മുഴുവൻ ഫെഡറൽ സർക്കാർ ജീവനക്കാരും ഒരു മാസത്തിനിടയിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്‌സ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എല്ലാ മന്ത്രാലയങ്ങൾക്കും ഡിപ്പാർട്ട്മെന്റുകൾക്കും സർക്കുലർ അയച്ചിട്ടുണ്ട്. ജനുവരി അവസാനിക്കുന്നതിന് മുമ്പായി ബൂസ്റ്റർ സ്വീകരിക്കാനാണ് നിർദേശം. ഫെഡറൽ സറക്കാർ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് ജീവനക്കാർക്കും സന്ദർശകർക്കും അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് നേരത്തെ നിർബന്ധമാക്കിയിരുന്നു.
യു.എ.ഇയിൽ ശനിയാഴ്ച 2556 പ്രതിദിന കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 908പേർ രോഗമുക്തരാവുകയും ചെയ്തു. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 2165ആയി ഉയർന്നു. താമസക്കാരും പൗരന്മാരും സുരക്ഷാ നടപടികളിൽ വീഴ്ച വരുത്തരുതെന്നും കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.