തിരുവനന്തപുരം: ഒമിക്രോൺ കേസുകളുടെ തീവ്രവ്യാപന ശേഷി കണക്കിലെടുത്ത്, രോഗബാധിതരെ ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റിവായതിന് ശേഷം ആശുപത്രിയിൽ നിന്ന് ഡിഡ്ചാർജ് ചെയ്താൽ മതിയെന്ന് നിർദേശം. ഒമിക്രോൺ പോസിറ്റിവാകുന്നവരിൽ താരതമ്യേന ചെറിയ ലക്ഷണങ്ങളുള്ളവരെയും ആശുപത്രിയിൽ തന്നെ ചികിത്സിക്കും. കോവിഡ് ചികിത്സാ പ്രോട്ടോകോൾ തന്നെയാണ് ഒമിക്രോണിനും. പരിശോധനയിൽ നെഗറ്റിവായതിന് ശേഷം വീട്ടിലേക്കയക്കുമെങ്കിലും വീണ്ടും സ്വയം നിരീക്ഷണമാണ് നിഷ്കർഷിച്ചിരിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളെക്കാൾ വൈകിയാണ് കേരളത്തിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തതെങ്കിലും സമീപ ദിവസങ്ങളിലായി പ്രതിദിന കേസുകൾ കൂടുന്നുണ്ട്. ഞായറാഴ്ചയിലെ 19 കേസ് കൂടിയായതോടെ ആകെ രോഗികൾ 57 ആയി. ഇതുവരെ 19 സംസ്ഥാനങ്ങളിൽ വകഭേദം കണ്ടെത്തിയതിൽ ഡൽഹിയും (142) മഹാരാഷ്ട്രയുമാണ് (141) മുന്നിൽ. കേരളം ഈ പട്ടികയിൽ മൂന്നാമതാണ്. ഡെൽറ്റയെ അപേക്ഷിച്ച് പ്രഹരശേഷി ഒമിക്രോണിൽ കുറവാണെങ്കിലും പുതിയ വകഭേദത്തിെൻറ സാമൂഹികപ്പടർച്ച ഒഴിവാക്കാനുള്ള നീക്കത്തിലാണ് ആരോഗ്യവകുപ്പ്.
വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധത്തിനാണ് സർക്കാർ ഊന്നൽ നൽകുന്നത്. ഇവിടങ്ങളിലെ പരിശോധനകളിൽ പലരും നെഗറ്റിവാണ്. എന്നാൽ പിന്നീട് പരിശോധിക്കുമ്പോഴാണ് പോസിറ്റിവെന്ന് കണ്ടെത്തുന്നത്. ഇതും ആരോഗ്യവകുപ്പിന് തലവേദനയാകുന്നുണ്ട്.
യാത്രാ പശ്ചാത്തലമുള്ളവരിൽ സ്വയം നിരീക്ഷണം കർശനമാക്കാനാണ് ആരോഗ്യവകുപ്പിെൻറ നീക്കം. ഇതോടൊപ്പം ഹൈറിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍നിന്ന് വരുന്നവരുടെ പരിശോധനകളും വര്‍ധിപ്പിക്കും. ഇതിനിടെ സംസ്ഥാനത്ത് യാത്രാപശ്ചാത്തലമില്ലാത്തയാളിലും ഒമിക്രോൺ സ്ഥിരീകരിച്ചു. അയൽവാസിയായ വിദ്യാർഥിയുടെ കോവിഡ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട കണ്ണൂർ സ്വദേശിയാണ് സെന്‍റിനറൽ സർവയലൻസിെൻറ ഭാഗമായി നടത്തിയ ജനിതകപരിശോധനയിൽ പോസിറ്റിവായത്.
ജനിതക പരിശോധന ഫലം വേഗത്തിൽ ലഭിക്കുക എന്നതും ഒമിക്രോൺ പ്രതിരോധത്തിൽ നിർണായകമാണ്. നിലവിൽ രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയിലാണ് (ആർ.ജി.സി.ബി) പരിശോധന സാമ്പിളുകളിലെ പരിശോധന നടക്കുന്നത്. ഇതോടൊപ്പം തോന്നയ്ക്കലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും പരിശോധന സംവിധാനങ്ങളൊരുക്കുന്നതിനുള്ള തിരക്കിട്ട നീക്കങ്ങൾ നടക്കുന്നുണ്ട്. ഒരു കോടി രൂപ ചെലവിട്ടുള്ള ഓട്ടോമാറ്റഡ് ഡി.എൻ.എ സീക്വൻസ് സംവിധാനത്തിനായി ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.