ന്യൂഡൽഹി: ഉസ്ബെക്കിസ്താനില 18 കുട്ടികളുടെ മരണത്തിനിടയാക്കിയെന്ന് ആരോപണം നേരിടുന്ന കഫ്സിറപ്പിനെതിരെ ഇന്ത്യ അന്വേഷണം തുടങ്ങി. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ -നോർത്ത് സോണും ഉത്തർ പ്രദേശ് ഡ്രഗ്സ് കൺട്രോളിങ് ആന്റ് ലൈസൻസിങ് അതോറിറ്റിയും ചേർന്നാണ് അന്വേഷണം നടത്തുന്നത്. കഫ്സിറപ്പിന്റെ സാമ്പിളുകൾ പരിശോധിച്ച് ഫലം വരുന്നതുവരെ കമ്പനിയുടെ പ്രവർത്തനവും നിർത്തിവെച്ചിട്ടുണ്ട്.
നോയിഡയിലെ മാരിയോൺ ബയോടെക് എന്ന സ്ഥാപനത്തിന്റെ ഡോക് -1 മാക്സ് എന്ന കഫ്സിറപ്പിനെതിരെയാണ് ആരോപണം. ഈ കഫ് സിറപ്പ് കഴിച്ച 18 കുട്ടികൾ മരിച്ചെന്ന ആരോപണത്തിന് പിന്നാലെ ഉസബെക്കിസ്താനിലെ എല്ലാ ഫാർമസികളിൽ നിന്നും ഡോക് -1 മാക്സ് ഗുളികകളും കഫ് സിറപ്പുകളും പിൻവലിച്ചുവെന്ന് ഉസബെക്കിസ്താൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉസ്ബെക്കിസ്താനിൽ നിന്നുള്ള കാഷ്വാലിറ്റി അസസ്മെന്റ് റിപ്പോർട്ട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഫാർമസ്യൂട്ടിക്കലിന്റെ നിർമാണ യൂനിറ്റുകളിൽ നിന്ന് കഫ്സിറപ്പിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും അതിന്റെ പരിശോധനാഫലം കാത്തിരിക്കുകയാണെന്നും നിർമാണ കമ്പനിയായ മാരിയോൻ ബയോടെക് പറഞ്ഞു.
സർക്കാർ അന്വേഷണം നടത്തുന്നുണ്ട്. അതിന്റെ ഫലമനുസരിച്ച് ഞങ്ങൾ നടപടികൾ സ്വീകരിക്കും. നിലവിൽ നിർമാണം നിർത്തിവെച്ചിരിക്കുകയാണ് - ലീഗൽ വിഭാഗം മേധാവി ഹസൻ റാസ പറഞ്ഞു.
ഉസ്ബെക്കിസ്താനിലെ ലാബുകളിൽ നടത്തിയ പരിശോധനയിൽ സിറപ്പിന്റെ സാമ്പിളുകളിൽ എഥിലീൻ ഗ്ലൈക്കോൾ എന്ന വിഷാംശം അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഉസ്ബെക്കിസ്താൻ അധികൃതർ പറഞ്ഞു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ വീട്ടിൽ തന്നെ രക്ഷിതാക്കൾ ഫാർമസിസ്റ്റുകളുടെ നിർദേശ പ്രകാരം മരുന്നു നൽകുകയായിരുന്നുവെന്ന് ഉസ്ബെക്കിസ്താൻ ആരോഗ്യ മരന്താലയത്തിന്റെ റിപ്പോർട്ടിലുണ്ട്. സാധാരണ കുട്ടികൾക്ക് നൽകുന്ന ഡോസിേനക്കാൾ കൂടിയ ഡോസാണ് നൽകിയതെന്നും റിപ്പോർട്ട് പറയുന്നു.
വീട്ടിൽ രണ്ടു മുതൽ ഏഴ്ദിവസം വരെ ദിവസവും മൂന്ന് -നാല് തവണയായി 2.5 മില്ലീലിറ്റർ മുതൽ അഞ്ച് മില്ലീലിറ്റർ ഡോസ് മരുന്നാണ് കുട്ടികൾ കഴിച്ചത്. ഇത് കുട്ടികൾക്ക് നൽകാവുന്നതിലും അമിതമായ ഡോസാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടിലുണ്ട്. അടിയന്തര സാഹചര്യം മനസിലാക്കി പ്രവർത്തിക്കാത്ത ഏഴ് ജീവനക്കാർക്ക് എതിരെയും ആരോഗ്യ മന്ത്രാലയം നടപടി എടുത്തിട്ടുണ്ട്.
നേരത്തെ, ഇന്ത്യൻ കമ്പനിയായ മെയ്ഡൻ ഫാർമസ്യൂട്ടിക്കലിന്റെ നാല് കഫ്സിറപ്പുകൾ ഗാംബിയയിൽ 70 ഓളം കുട്ടികളുടെ മരണത്തിനിടയാക്കിയെന്ന് വാർത്തകൾ വന്നിരുന്നു. അതിന്റെ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് മറ്റൊരു ഇന്ത്യൻ കമ്പനിക്കെതിരെയും ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.