ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മഹാമാരിയും മറ്റു കാരണങ്ങളും കൊണ്ട് 2020 ഏപ്രിൽ മുതൽ, മാതാവോ പിതാവോ രണ്ടുപേരുമോ നഷ്ടപ്പെട്ട 1,47,492 കുട്ടികളുണ്ടെന്ന് ദേശീയ ബാലാവകാശ കമീഷൻ (എൻ.സി.പി.സി.ആർ) സുപ്രീംകോടതിയിൽ. കോവിഡ് മഹാമാരി കാരണം രക്ഷിതാക്കൾ നഷ്ടമായി സംരക്ഷണം ആവശ്യമായ കുട്ടികളെന്ന് ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 'ബാൽ സ്വരാജ് പോർട്ടൽ-കോവിഡ് കെയറി'ൽ ജനുവരി 11 വരെ അപ്ലോഡ് ചെയ്ത കണക്കാണിതെന്നും എൻ.സി.പി.സി.ആർ വിവരിക്കുന്നു. ഇത്രയും കുട്ടികളിൽ 76,508 ആൺകുട്ടികളും 70,980 പെൺകുട്ടികളും നാലു ട്രാൻസ്ജെൻഡറുകളുമാണ്. എട്ടുമുതൽ 13 വരെ വയസ്സുള്ളവരാണ് ഇതിൽ കൂടുതൽ പേരും.
ആകെയുള്ളതിൽ 1,25,205 പേരും അവശേഷിക്കുന്ന രക്ഷിതാവിനൊപ്പമാണ്. 11,272 പേർ കുടുംബത്തിനൊപ്പവും 8,450 പേർ ബന്ധുക്കളുടെ കൂടെയുമാണ്. 1,529 കുട്ടികൾ ശിശുഭവനങ്ങളിലും 19 പേർ അഭയകേന്ദ്രങ്ങളിലും രണ്ടുപേർ ഒബ്സർവേഷൻ ഹോമിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.