ന്യൂഡൽഹി: 2002ലെ ഗുജറാത്ത് വംശഹത്യക്ക് തുടക്കം കുറിച്ച ഗോധ്ര ട്രെയിൻ തീവെപ്പു കേസിലെ എട്ടു പ്രതികൾക്ക് 17 വർഷത്തെ ജയിൽവാസത്തിനു ശേഷം സുപ്രീംകോടതി ജാമ്യം അനുവദിച്ചു. അതേസമയം കുറ്റകൃത്യം കടുത്തതാണെന്നു പറഞ്ഞ് കേന്ദ്രസർക്കാർ എതിർത്തതിനെ തുടർന്ന് ഇവർക്കൊപ്പമുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അതിൽ രണ്ടുപേരുടെ വധശിക്ഷ കോടതി നേരത്തേ ജീവപര്യന്തമാക്കി മാറ്റിയതാണ്.
കേന്ദ്രസർക്കാർ സമ്മതിച്ച എട്ടുപേർക്ക് ജാമ്യം നൽകി എതിർത്ത നാലുപേരുടെ കാര്യം വിശദമായ വാദത്തിന് വെക്കണമെന്ന് പ്രതികൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെയും എസ്. നാഗമുത്തുവും വാദിച്ചു. ശനിയാഴ്ച ചെറിയ പെരുന്നാളായതുകൊണ്ടാണ് താൻ ഈ ആവശ്യമുന്നയിക്കുന്നതെന്നും ജാമ്യം നൽകാത്ത നാലുപേരുടെ കാര്യം രണ്ടാഴ്ചക്കു ശേഷം വിശദവാദത്തിന് വെക്കണമെന്നും ഹെഗ്ഡെ ആവശ്യപ്പെട്ടു. എന്നാൽ, നാലു പേരുടെയും അപേക്ഷകൾ തള്ളണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു.
ഗോധ്ര തീവെപ്പു കേസിൽ തങ്ങളെ ശിക്ഷിച്ചതിനെതിരെ 2018ൽ പ്രതികൾ നൽകിയ അപ്പീൽ അടുത്തൊന്നും സുപ്രീംകോടതി പരിഗണിക്കില്ലെന്നു കൂടി കണക്കിലെടുത്താണ് എട്ടുപേർക്ക് ജാമ്യം നൽകി നാലുപേരുടെ അപേക്ഷ തള്ളിയത്. എട്ടുപേരുടെ ജാമ്യവ്യവസ്ഥകൾ സെഷൻസ് കോടതി തീരുമാനിക്കും.
2002 ഫെബ്രുവരി 27ന് അയോധ്യയിൽനിന്ന് മടങ്ങുന്ന കർസേവകർ യാത്ര ചെയ്തിരുന്ന സബർമതി എക്സ്പ്രസിന് ദുരൂഹമായ സാഹചര്യത്തിൽ തീപിടിച്ചതിൽനിന്നാണ് 2002ലെ ഗുജറാത്ത് വംശഹത്യയുടെ തുടക്കം. ഗോധ്ര തീവെപ്പിനെ കുറിച്ച് അന്വേഷണ റിപ്പോർട്ടുകൾ വന്നുവെങ്കിലും ആ റിപ്പോർട്ടുകളിലെ പല വാദങ്ങളും തള്ളുന്നതായിരുന്നു 2011 മാർച്ചിലെ വിചാരണ കോടതി വിധി. 31 പേരെ വിചാരണ കോടതി ശിക്ഷിച്ചതിൽ 11 പേർക്ക് വധശിക്ഷ വിധിച്ചു. 63 പേരെ വെറുതെ വിടുകയും ചെയ്തു. 11 പേരുടെ വധശിക്ഷ ഹൈകോടതി ജീവപര്യന്തമാക്കി മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.