ഗ്രീന്‍പീസ് രജിസ്ട്രേഷന്‍ റദ്ദാക്കല്‍: മദ്രാസ് ഹൈകോടതി സ്റ്റേ ചെയ്തു

ചെന്നൈ: പരിസ്ഥിതിരംഗത്തെ സന്നദ്ധ സംഘടനയായ ഗ്രീന്‍പീസ് ഇന്ത്യയുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയ തമിഴ്നാട് സൊസൈറ്റി രജിസ്ട്രാറുടെ നടപടി മദ്രാസ് ഹൈകോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍െറ ഭാഗത്തുനിന്ന് സ്വാഭാവിക നീതിപാലനത്തില്‍ വീഴ്ച സംഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ഉപാധിരഹിതമായ ഉത്തരവാണ് കോടതിയില്‍നിന്ന് ലഭിച്ചതെന്ന് സംഘടനയുടെ അഭിഭാഷകന്‍ അവകാശപ്പെട്ടു.    
സര്‍ക്കാറിതര സന്നദ്ധസംഘടനയായ ഗ്രീന്‍പീസ് ഇന്ത്യ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ചെന്നൈയിലാണ്. സാമ്പത്തികതട്ടിപ്പ്, തെറ്റായ കണക്കുകളും മറ്റ് പ്രവര്‍ത്തന വിവരങ്ങളും സമര്‍പ്പിച്ചുതുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് സംഘടനയുടെ പ്രവര്‍ത്തനാനുമതി നവംബര്‍ ആറിന് തമിഴ്നാട് രജിസ്ട്രാര്‍ റദ്ദാക്കുകയായിരുന്നു. അനധികൃത ഇടപാടുകള്‍ നടത്തി രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ 30 ദിവസത്തിനകം ഓഫിസുകള്‍  അടച്ചുപൂട്ടണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയാണ് സംഘടന മദ്രാസ് ഹൈകോടതിയെ സമീപിച്ചത്.
വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള സംഘടനയുടെ അവകാശം കഴിഞ്ഞവര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഈ പണം രാജ്യത്തെ വ്യവസായിക വികസനത്തിന് തുരങ്കംവെക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് നല്‍കുന്നെന്ന് ആരോപിച്ചായിരുന്നു നടപടി.
വന പ്രദേശങ്ങളിലെ ഖനനങ്ങള്‍, വന നശീകരണം, ആണവോര്‍ജ കേന്ദ്രങ്ങള്‍, വായു മലിനീകരണം എന്നിവക്കെതിരെ രാജ്യത്ത് നടക്കുന്ന സമരങ്ങള്‍ക്ക് ഗ്രീന്‍പീസ് ഇന്ത്യ പിന്തുണ നല്‍കിയിരുന്നു.
സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദപരമായ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് കോടതി ഉത്തരവെന്ന് സംഘടനയുടെ പ്രതിനിധി പ്രിയ പിള്ള പ്രതികരിച്ചു. നിയമപരമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ വാദങ്ങള്‍ കോടതി അംഗീകരിക്കുമെന്ന് തങ്ങള്‍ക്ക് വിശ്വാസമുണ്ട്. തങ്ങളുടെ അക്കൗണ്ട് ബുക് പരസ്യമാണെന്നും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.