ചിദംബരം നേരത്തേ പറഞ്ഞിരുന്നുവെങ്കിൽ ഭർത്താവ് ജീവിച്ചിരുന്നേനെ: അഫ്സലിന്‍റെ ഭാര്യ

ന്യൂഡൽഹി: പാർലമെന്‍റ് ആക്രമണക്കേസിൽ അഫ്സൽ ഗുരുവിന്‍റെ പങ്ക് സംശയാതീതമായി തെളിഞ്ഞിട്ടില്ലെന്ന മുൻ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്‍റെ പ്രസ്താവന നേരത്തേ ആയിരുന്നുവെങ്കിൽ തന്‍റെ ഭർത്താവ് തൂക്കിലേറ്റപ്പെടില്ലായിരുന്നു എന്ന് അഫ്സൽ ഗുരുവിന്‍റെ ഭാര്യ തബസും. രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടിയാണ് സർക്കാർ അദ്ദേഹത്തെ രഹസ്യമായി തൂക്കിലേറ്റിയത്. രാഷ്ട്രീയക്കാരുടെ വാക്കുകളിലൊന്നും തനിക്ക് വിശ്വാസമില്ലെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ  തബസും വ്യക്തമാക്കി.

പാർലമെന്‍റ് ആക്രമണക്കേസിൽ അഫ്സൽ ഗുരുവിന്‍റെ പങ്ക് സംശയാതീതമായി തെളിയിക്കാൻ പറ്റാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ തൂക്കിലേറ്റരുതാിയരുന്നുവെന്നും ജീവപര്യന്തം നൽകിയാൽ മതിയായിരുന്നുവെന്നും പി.ചിദംബരം കഴിഞ്ഞ ദിവസം ഇക്കണോമിക്സ് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്‍റെ ഭർത്താവ് ഇപ്പോൾ ജീവനോടെയില്ല. പിന്നെ ചിദംബരത്തിന്‍റെ വാക്കുകൾക്ക് എന്താണ് വില? തബസും ചോദിച്ചു.

അഫ്സൽ ഗുരുവിന് പിന്തുണ നൽകിക്കൊണ്ട് ജെ.എൻ.യുവിലെ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭത്തിലും തബസും സന്തുഷ്ടി പ്രകടിപ്പിച്ചു.
"ജെ.എൻ.യുവിലെ കുട്ടികൾ വിദ്യാഭ്യാസമുള്ളവരാണ്. വിധിന്യായത്തിന്‍റെ പകർപ്പ് വായിച്ചിട്ടുള്ളവരാണ്. അവർക്കറിയാം അഫ്സൽ ഗുരുവിനെ കുരുക്കിയതെങ്ങനെയെന്ന്. പുതിയ തലമുറയെ രാഷ്ട്രീയക്കാർക്ക് വിലക്ക് വാങ്ങാൻ കഴിയുന്നില്ലെന്നോർത്ത് താൻ അത്യധികം സന്തോഷിക്കുന്നു. ഗുരുവിന്‍റെ വധശിക്ഷക്കെതിരെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഉയരുന്ന ശബ്ദങ്ങൾ, അദ്ദേഹം കുറ്റക്കാരനായിരുന്നില്ല എന്നതിന് തെളിവാണ്."

കശ്മീർ വിഘടനവാദി ഗ്രൂപുകളേയും തബസും വിമർശിച്ചു. അഫ്സൽ ഗുരുവിന്‍റെ ഭൗതികാവശിഷ്ടങ്ങൾ ജന്മനാട്ടിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ഒരു പ്രക്ഷോഭം സംഘടിപ്പിക്കാൻ പോലും അവർക്കായില്ല എന്നും തബസും കുറ്റപ്പെടുത്തി. തനിക്കും മകൻ ഗാലിബിനും  സാധാരണ ജീവിതം നയിക്കാൻ കഴിയണമെന്നതാണ് ആഗ്രഹമെന്നും അവർ പറഞ്ഞു. അഫ്സൽ ഗുരുവിന്‍റെ മകൻ ഗാലിബ് പത്താം ക്ളാസിൽ 95 ശതമാനം മാർക്കോടെ ഉന്നതവിജയം നേടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.