ദത്താത്രേയ പഡ്സാല്‍ഗീക്കര്‍ മുംബൈ പൊലീസ് കമീഷണര്‍


മുംബൈ: ഇന്‍റലിജന്‍സ് ബ്യൂറോ അഡീഷനല്‍ ഡയറക്ടര്‍ ദത്താത്രേയ പഡ്സാല്‍ഗീക്കര്‍ മുംബൈ പൊലീസ് കമീഷണറായി നിയമിതനായി. നിലവിലെ കമീഷണര്‍ അഹ്മദ് ജാവേദിനു പകരക്കാരനായാണ് 1982 മഹാരാഷ്ട്ര കേഡര്‍ ഐ.പി.എസുകാരനായ പഡ്സാല്‍ഗീക്കറെ നിയമിക്കുന്നത്. അഹമദ് ജാവേദിനെ സൗദിയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചിരിക്കുകയാണ്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍െറ പ്രത്യേക താല്‍പര്യ പ്രകാരമാണ് 12 വര്‍ഷമായി ഇന്‍റലിജന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിച്ചിരുന്ന ദത്താത്രേയ പഡ്സാല്‍ഗീക്കറെ സംസ്ഥാനത്തേക്ക് മടക്കിക്കൊണ്ടുവരുന്നത്. ഇന്‍റലിജന്‍സ് ബ്യൂറോയില്‍ ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഡയറക്ടര്‍ ജനറല്‍ പദവി നല്‍കി സംസ്ഥാന പൊലീസ് മേധാവിയാക്കുകയാണ് പതിവ്. എന്നാല്‍, നിലവില്‍ അഡീഷനല്‍ ഡി.ജിയായ പഡ്സാല്‍ഗീക്കറെ ഡി.ജിയാക്കി ഉയര്‍ത്തുമെങ്കിലും സിറ്റി പൊലീസ് തലപ്പത്ത് ഇരുത്താനാണ് സര്‍ക്കാറിന്‍െറ ആഗ്രഹം. അഹ്മദ് ജാവേദ് കമീഷണറാകും വരെ മുംബൈ പൊലീസ് കമീഷണര്‍ പദവിയില്‍ എ.ഡി.ജി.പി റാങ്കിലുള്ളവരെയായിരുന്നു നിയമിച്ചിരുന്നത്. ജാവേദിനു വേണ്ടി പ്രത്യേകമായി കമീഷണര്‍ പദവി ഡി.ജി റാങ്കിലേക്ക് ഉയര്‍ത്തുകയായിരുന്നു.
ഷീന ബോറ കേസ് വിവാദത്തെ തുടര്‍ന്ന് രാകേഷ് മാരിയയെ മാറ്റി അപ്രതീക്ഷിതമായാണ് അഹ്മദ് ജാവേദിനെ കൊണ്ടുവന്നത്. അന്നും സംസ്ഥാന സര്‍ക്കാര്‍ പഡ്സാല്‍ഗീക്കറെ കൊണ്ടുവരാനായിരുന്നു ശ്രമിച്ചത്. എന്നാല്‍, കേന്ദ്രാനുമതി കിട്ടിയില്ല. പിന്നീടാണ് സര്‍വിസില്‍ നാലുമാസം ബാക്കിനില്‍ക്കുന്ന ജാവേദിനെ കമീഷണറായി 2015 സെപ്റ്റംബര്‍ എട്ടിന് നിയമിച്ചത്. മുംബൈ ഭീകരാക്രമണത്തിന്‍െറ വിവരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥനാണ് പഡ്സാല്‍ഗീക്കര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.