റിയല്‍ എസ്റ്റേറ്റ് ബില്‍ രാജ്യസഭ പാസാക്കി

ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് ബില്‍ രാജ്യസഭ പാസാക്കി. റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ്) ബില്‍ 2015 എന്നാണ് ബില്ലിന്‍െറ പേര്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്ന ബില്‍, വസ്തു വാങ്ങുന്നവര്‍ക്ക് ആശ്വാസകരമായിരിക്കുമെന്ന് നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു പറഞ്ഞു. ബില്ലിനെ കോണ്‍ഗ്രസ് പിന്തുണച്ചു.  2013ലാണ് ബില്‍ ആദ്യമായി സഭയില്‍ അവതരിപ്പിക്കപ്പെട്ടത്. ഇത് ചില ഭേദഗതികളോടെയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ പാസ്സാക്കിയത്.

അതോരിറ്റികള്‍ രൂപീകരിച്ച് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിയന്ത്രണണം കൊണ്ടുവരാന്‍  ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നു. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ ഉപഭോക്ത്യ കോടതിയില്‍ നല്‍കാം. നേരത്തെ തീരുമാനിച്ച പ്ലാനുകളില്‍ ഉപഭോക്താവിന്‍െറ അനുമതിയില്ലാതെ മാറ്റം വരുത്താന്‍ സാധിക്കില്ല. സ്റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോരിറ്റിയുടെ (ആര്‍.ഇ.ആര്‍.എ) മാര്‍ഗനിര്‍ദേശങ്ങൾ ലംഘിക്കുന്ന നിര്‍മാതാവിന് പരമാവധി മൂന്നുവര്‍ഷം വരെ പിഴയോടുകൂടിയോ പിഴയില്ലാതെയോ തടവ് ശിക്ഷ നല്‍കാനും ബില്ലില്‍ നിര്‍ദേശമുണ്ട്.

ബില്ലിലെ മറ്റ് നിർദേശങ്ങൾ

  • അപ്പാര്‍ട്മെന്‍റ്, പ്ളോട്ട്, ബില്‍ഡിങ് എന്നിവ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമാര്‍ എല്ലാ പ്രോജക്ടുകളും സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
  • രജിസ്റ്റര്‍ ചെയ്ത പദ്ധതിയുടെ പ്രമോട്ടര്‍, ലേഒൗട്ട് പ്ളാന്‍, നിര്‍മാണ പദ്ധതി തുടങ്ങി എല്ലാ വിവരങ്ങളും അതോറിറ്റിയില്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണം.
  • കെട്ടിടനിര്‍മാതാവും വാങ്ങുന്നയാളും തമ്മില്‍ കരാര്‍ നിര്‍ബന്ധമാക്കും. തുടര്‍ന്നുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള അതിവേഗ സംവിധാനമായും ഇത് പ്രവര്‍ത്തിക്കും.
  • വാങ്ങുന്നയാളുടെ നിക്ഷേ പത്തിന്‍െറ 50 ശതമാനം പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഇത് നിര്‍മാണപ്രവൃത്തികള്‍ക്കു മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
  • വാങ്ങിയവരില്‍ മൂന്നില്‍രണ്ട് പേര്‍ അംഗീകരിക്കാതെ പ്ളാനില്‍ മാറ്റം വരുത്താന്‍ കെട്ടിടനിര്‍മാതാവിന് സാധിക്കില്ല.
  • നിര്‍മാണം കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനുള്ളില്‍ കെട്ടിടത്തിന് കേടുപാടുണ്ടായാല്‍ കമ്പനിക്കായിരിക്കും ഉത്തരവാദിത്തം.
  • വസ്തുക്കള്‍ കൈമാറാന്‍ ബില്‍ഡര്‍മാര്‍ കാലതാമസം വരുത്തിയാല്‍ ട്രൈബ്യൂണല്‍ ഇടപെട്ട് 60 ദിവസത്തിനുള്ളില്‍ പിഴ ചുമത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.