മോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗം: രാജ്യസഭ സ്തംഭിച്ചു

ന്യൂഡല്‍ഹി: അഗസ്റ്റവെസ്്റ്റ്ലന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കേരളത്തിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങളെച്ചൊല്ലി കോണ്‍ഗ്രസ് ഇന്ന് രാജ്യസഭ സ്തംഭിപ്പിച്ചു. പാര്‍ലമെന്‍റില്‍ നടത്തിയ പ്രസ്താവനക്ക് വിരുദ്ധമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും യു.പി.എ നേതാക്കളും കൈക്കൂലി വാങ്ങിയെന്ന് സഭക്ക് പുറത്ത് പറഞ്ഞത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി നുണയനാണെന്ന് വിളിച്ച് കോണ്‍ഗ്രസ് തിങ്കളാഴ്ചത്തെ സഭാ നടപടികള്‍ തടസ്സപ്പെടുത്തിയത്.  പാര്‍ലമെന്‍റിന്‍െറ ഇരുസഭകളിലും നടന്ന ചര്‍ച്ചകള്‍ക്ക് കേന്ദ സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ സോണിയ ഗാന്ധിയോ ഏതെങ്കിലും യു.പി.എ നേതാക്കളോ കൈക്കൂലി കൈപ്പറ്റിയെന്ന് ഇറ്റാലിയന്‍ കോടതിയിലെ രേഖകളിലുള്ളതായി പറഞ്ഞിട്ടില്ളെന്ന് ശൂന്യവേളക്ക് മുമ്പ് വിഷയമുന്നയിച്ച പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.  മറിച്ച് ആരാണ് കൈക്കൂലി കൈപ്പറ്റിയതെന്ന് അന്വേഷണം നടത്തുന്നുണ്ടെന്നാണ് പറഞ്ഞത്. ഇത് സഭാരേഖകളിലുണ്ട്.

എന്നാല്‍, അതിന് വിരുദ്ധമായി കേരളത്തിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പു റാലികളില്‍ മോദി നടത്തിയ പ്രസംഗത്തിന്‍െറ റിപ്പോര്‍ട്ട് സഭയില്‍ വായിച്ച ഗുലാം നബി യു.പി.എ നേതാക്കള്‍ കൈക്കൂലി വാങ്ങിയെന്ന് ഇറ്റാലിയന്‍ കോടതി പറഞ്ഞതായി മോദി പ്രസ്താവിച്ച കാര്യം ചൂണ്ടിക്കാട്ടി. സഭക്ക് പുറത്ത് പ്രധാനമന്ത്രി നടത്തിയ രാഷ്ട്രീയ പ്രസംഗത്തില്‍ തനിക്കെന്ത് ചെയ്യാന്‍ കഴിയുമെന്ന് ചോദിച്ച് ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍  നിസ്സഹായത പ്രകടിപ്പിച്ചു. എന്നാല്‍, പാര്‍ലമെന്‍റില്‍ സര്‍ക്കാര്‍ നടത്തിയ വിശദീകരണത്തിന് വിരുദ്ധമായി പാര്‍ലമെന്‍റ് നടന്നുകൊണ്ടിരിക്കേ പ്രധാനമന്ത്രി പുറത്ത് പ്രസ്താവന നടത്തുന്നത് സഭാചട്ടങ്ങളുടെ ലംഘനമാണെന്നും പാര്‍ലമെന്‍റിനെ അപമാനിക്കലാണെന്നും ഗുലാം നബി ആസാദും ആനന്ദ് ശര്‍മയും ചൂണ്ടിക്കാട്ടി.

അതിനാല്‍ പ്രധാനമന്ത്രിയെ സഭയില്‍ വിളിച്ചുവരുത്തി മാപ്പു പറയിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. അതിനകം നടുത്തളത്തിലത്തെിയ കോണ്‍ഗ്രസ് അംഗങ്ങള്‍ നരേന്ദ്ര മോദി നുണയനാണെന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നു. ഒരു രാജ്യത്തിന്‍െറ പ്രധാനമന്ത്രിക്കെതിരെ അങ്ങനെ മുദ്രാവാക്യം വിളിക്കാന്‍ പാടില്ളെന്ന് പറഞ്ഞ് പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യം ആവര്‍ത്തിച്ചു. ഇതേ തുടര്‍ന്ന് ആദ്യം 10 മിനിറ്റ് നേരത്തേക്ക് നിര്‍ത്തിയ സഭ വീണ്ടും പല തവണ ചേര്‍ന്നെങ്കിലും  കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം തുടര്‍ന്നതിനാല്‍ മറ്റു നടപടികളിലേക്ക് കടക്കാതെ സഭക്ക് പിരിയേണ്ടിവന്നു.

സ്വാമി ട്വിറ്ററില്‍ കുറിച്ചത് വസ്തുതാവിരുദ്ധം -രാജ്യസഭ
ന്യൂഡല്‍ഹി: രാജ്യസഭയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ ട്വിറ്ററില്‍ കുറിച്ചത് വാസ്തവവിരുദ്ധമാണെന്ന് ഉപാധ്യക്ഷന്‍െറ റൂളിങ്. അഗസ്റ്റവെസ്റ്റ്ലന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് താന്‍ സമര്‍പ്പിച്ച രേഖകള്‍ രാജ്യസഭ അംഗീകരിച്ചുവെന്ന് ശനിയാഴ്ച സ്വാമി ട്വിറ്ററില്‍ കുറിച്ചത് ശരിയല്ളെന്നായിരുന്നു കുര്യന്‍െറ റൂളിങ്.ശൂന്യവേളക്കുമുമ്പ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കാര്യം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. അതിന് സ്വാമി വിശദീകരണവും നല്‍കി. ഇരുഭാഗവും കേട്ടശേഷം റൂളിങ് നല്‍കിയ കുര്യന്‍ രാജ്യസഭയില്‍ കാണിക്കുന്ന ഏതൊരുരേഖയും ഏതൊരംഗവും ചെയ്യുന്നപോലെ ആധികാരികമാണെന്ന് പറഞ്ഞ് സ്വാമിയാണ് ഒപ്പിട്ടതെന്നും അതില്‍ രാജ്യസഭക്കും ചെയര്‍മാനും ഒരുതരത്തിലുള്ള ഉത്തരവാദിത്തമില്ളെന്നും വ്യക്തമാക്കി. ആ രേഖകള്‍ ആധികാരികമാണെന്ന് രാജ്യസഭ അംഗീകരിച്ചുവെന്ന് അതിനര്‍ഥമില്ളെന്നും കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.