ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്തിന്​ മുഖ്യമന്ത്രിയാകാം

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്ത് വീണ്ടും മുഖ്യമന്ത്രിയാകും. കഴിഞ്ഞ ദിവസം നടന്ന വിശ്വാസവോട്ടെടുപ്പിൽ ഹരീഷ് റാവത്ത് ഭൂരിപക്ഷം നേടിയെന്ന് സുപ്രീംകോടതി ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. 61 അംഗ നിയമസഭയിൽ 33 അംഗങ്ങളുടെ പിന്തുണയോടെയാണ് ഹരീഷ് റാവത്ത് വിശ്വാസവോട്ട് നേടിയത്. ബി.ജെ.പിക്ക് 22 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചത്.

ജസ്റ്റിസ് ദീപക് മിശ്ര അധ്യക്നായ ബെഞ്ച് കേസ് പരിഗണിക്കുന്നതിന് മുൻപ് തന്നെ സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം പിൻവലിക്കാൻ തയാറാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. അറ്റോർണി ജനറൽ മുകുൾ റോത്തഗിയാണ് കേന്ദ്രത്തിന് വേണ്ടി ഇക്കാര്യം അറിയിച്ചത്. തുടർന്നാണ് സ്പീക്കറും സുപ്രീം കോടതി ഏർപ്പെടുത്തിയ നിരീക്ഷകനും വോട്ടെടുപ്പിന്‍റെ ഫലവും വിഡിയോ ദൃശ്യങ്ങളും മുദ്രവെച്ച കവറില്‍ കോടതിയിൽ സമർപ്പിച്ചത്. ഇത് പരിശോധിച്ച് കോടതി വിശ്വാസവോട്ടെടുപ്പിന് അംഗീകാരം നൽകുകയായിരുന്നു.

സുപ്രീകോടതി നിർദേശ പ്രകാരം ഇന്നലെയാണ് ഉത്തരാഖണ്ഡ് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടന്നത്. രണ്ടു മണിക്കൂര്‍ സമയത്തേക്ക് രാഷ്ട്രപതിഭരണം പിന്‍വലിച്ച്, സുപ്രീകോടതി  നിരീക്ഷകന്‍റെ സാന്നിധ്യത്തില്‍ നടന്ന നടപടിക്രമങ്ങള്‍ വീഡിയോയില്‍ രേഖപ്പെടുത്തിയിരുന്നു. കേവലഭൂരിപക്ഷത്തിന് വേണ്ട 32 നേക്കാള്‍ ഒരുവോട്ട് കൂടുതല്‍ േനടിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നത്.

ഒമ്പത് വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മാർച്ച് 18 ന് ബി.െജ.പിയുമായി ചേർന്നതോടെയാണ് ഉത്തരാഖണ്ഡിൽ ഭരണപ്രതിസന്ധി  ഉടലെടുത്തത്. മാര്‍ച്ച് 28ന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ നല്‍കിയ നിര്‍ദേശം അട്ടിമറിച്ച്  തലേദിവസം കേന്ദ്രസർക്കാർ  രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയായിരുന്നു.

കേന്ദ്രസർക്കാരിന്‍റെ നീക്കം പരക്കെ വിമർശത്തിന് വഴിവെച്ചിരുന്നു. അതിനിടെയാണ് രാഷ്ട്രപതി ഭരണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹരീഷ് റാവത്ത് ഉത്തരാഖണ്ഡ് ഹൈകോടതിയെ സമീപിച്ചത്. മറ്റ് സാധ്യതകൾ പരിഗണിക്കാതെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ നടപടിയിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച ഹൈകോടതി രാഷ്ട്രപതി ഭരണം പിൻവലിച്ചു. ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് നിരീക്ഷകന്‍റെ സാന്നിധ്യത്തിൽ വിശ്വാസവോട്ടെടുപ്പ് നടത്താൻ ഹരീഷ് റാവത്തിന് സുപ്രീംകോടതി അനുമതി നൽകി. കേന്ദ്രത്തിന് തിരിച്ചടി നൽകിക്കൊണ്ട് നിയമസഭയില്‍ സ്പീക്കര്‍ അയോഗ്യത കല്‍പിച്ചവരുടെ കാര്യത്തില്‍ സഭാധ്യക്ഷനുള്ള പരമാധികാരവും കോടതി ശരിവെച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.