പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ നന്ദിപ്രമേയ ചർച്ച ഉപസംഹരിച്ച് സംസാരിക്കുന്നു
ന്യൂഡൽഹി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യം 400ൽപരം സീറ്റുമായി മൂന്നാമൂഴം നേടുമെന്നും ബി.ജെ.പിക്ക് മാത്രം 370നടുത്ത് സീറ്റ് കിട്ടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാമൂഴം വലിയ തീരുമാനങ്ങളുടേതായിരിക്കും. ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയാക്കി മാറ്റും. ‘ഇത് മോദിയുടെ ഗാരന്റിയാണ്’ -പ്രധാനമന്ത്രി പറഞ്ഞു.
ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത രാഷ്ട്രപതിക്ക് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്റെ ചർച്ച ലോക്സഭയിൽ ഉപസംഹരിക്കുകയായിരുന്നു നരേന്ദ്ര മോദി.
കോൺഗ്രസിനെയും പ്രതിപക്ഷ സഖ്യത്തെയും ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെയും കടന്നാക്രമിച്ച് മുന്നോട്ടുപോയ ഒരു മണിക്കൂർ 40 മിനിട്ട് പ്രസംഗത്തിലെ ഇകഴ്ത്തലുകൾ പ്രതിപക്ഷത്തെ രോഷം കൊള്ളിച്ചു. തുടർച്ചയായി അവർ മോദിയുടെ പരാമർശങ്ങൾ ചോദ്യം ചെയ്തു. മുൻകാല സർക്കാറുകൾ ഉണ്ടാക്കിയ പടുകുഴികൾ നികത്തുകയായിരുന്നു 2014ലെ തന്റെ ആദ്യ സർക്കാറിന്റെ അജണ്ടയെന്ന് മോദി പറഞ്ഞു. രണ്ടാമത്തെ സർക്കാർ പുതിയ ഇന്ത്യക്ക് അടിത്തറയിടുകയും ബി.ജെ.പി മുന്നോട്ടു വെച്ച വാഗ്ദാനങ്ങൾ മിക്കതും പാലിക്കുകയും ചെയ്തു. മൂന്നാമൂഴത്തിൽ ഇന്ത്യക്ക് ഗതിവേഗം നൽകുന്നതിൽ കേന്ദ്രീകരിക്കും. നല്ലൊരു പ്രതിപക്ഷം രാജ്യത്തിന് വേണമെങ്കിലും, തെരഞ്ഞെടുപ്പ് നേരിടാനുള്ള ഊർജവും രാജ്യത്തെ നയിക്കാനുള്ള ആശയവും കൈമോശം വന്ന കോൺഗ്രസിനും ഒപ്പമുള്ള പാർട്ടികൾക്കും ദീർഘകാലം പ്രതിപക്ഷത്തിരിക്കാനുള്ള ജനവിധിയാണ് കിട്ടുക.
മുൻസർക്കാറിനെ നയിച്ച ‘ബ്രഹ്മാണ്ഡ അർഥശാസ്ത്രി’കളായ ധനശാസ്ത്ര വിദഗ്ധർ മൂന്നു പതിറ്റാണ്ടു കൊണ്ട് ഇന്ത്യയെ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയിലേക്ക് നയിക്കുമെന്നാണ് പാർലമെന്റിൽ പ്രസംഗിച്ചത്. നേർപകുതി സമയത്തിനുള്ളിൽ ആ ലക്ഷ്യം കൈവരിക്കുമെന്നാണ് താൻ പറയുന്നത്.
ജവഹർലാൽ നെഹ്റുവും ഇന്ദിര ഗാന്ധിയും അടക്കമുള്ളവർ ജനങ്ങളുടെ ശേഷിയിൽ വിശ്വാസം അർപ്പിക്കാത്തവരായിരുന്നു. കോൺഗ്രസിന് ഒരു കുടുംബത്തിനപ്പുറത്തേക്ക് ചിന്തിക്കാൻ കഴിയില്ല. അവരെ വിശ്വസിച്ച് കെട്ടിപ്പടുക്കാൻ ശ്രമിച്ച സഖ്യത്തിന്റെ ‘അലൈൻമെന്റ്’ പോയിക്കിടക്കുകയാണെന്നും മോദി പരിഹസിച്ചു. പ്രതിപക്ഷം എത്ര മഹത്വവത്കരിച്ചാലും അന്വേഷണ ഏജൻസികൾ അഴിമതിക്കെതിരെ കർക്കശമായി മുന്നോട്ടു നീങ്ങും.
കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി മുൻനിരയിൽ ഉണ്ടായിരുന്നെങ്കിലും മോദിയുടെ പ്രസംഗം പൂർത്തിയാകുന്നതിനുമുമ്പ് സഭവിട്ടു പോയി. സോണിയയെ പരോക്ഷമായി വിമർശിച്ച മോദി, അടുത്ത തവണ ചില നേതാക്കൾ രാജ്യസഭയിലൂടെ പാർലമെന്റിൽ എത്താനാണ് ലക്ഷ്യമിടുന്നതെന്നും പറഞ്ഞു.
10 വർഷത്തിനു മുമ്പ് രാജ്യത്ത് ഒന്നുമുണ്ടായിരുന്നില്ല എന്ന മട്ടിൽ സംസാരിക്കുന്ന മോദിക്ക് പെട്രോൾ, ഡീസൽ വില മുതൽ മണിപ്പൂർ വരെയുള്ള വിഷയങ്ങളിൽ എന്തു പറയാനുണ്ടെന്ന് കോൺഗ്രസിലെ ഗൗരവ് ഗൊഗോയി ചോദിച്ചു. ബി.എസ്.പിയിൽനിന്ന് പുറത്താക്കിയ ഡാനിഷ് അലിയും പലവട്ടം മോദിയെ നേരിട്ടു. നന്ദിപ്രമേയ ചർച്ച രാഷ്ട്രീയപ്രസംഗമാക്കിയപ്പോൾ കോൺഗ്രസിലെ രാജ്മോഹൻ ഉണ്ണിത്താൻ ‘സ്വപ്ന ലോകത്തെ ബാലഭാസ്കര’നെന്നാണ് മോദിയെ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.