ഷിംല: ഉത്തരേന്ത്യയിൽ ഞായറാഴ്ച തുടങ്ങിയ കനത്ത മഴയിൽ ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും വൻ നാശം. വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലും മഴ നാശം വിതച്ചു. ഹിമാചലിലെ ഷിംലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ക്ഷേത്രം തകർന്ന് ഏഴുപേരുൾപ്പെടെ 51 പേർ മരിച്ചു. ഉത്തരാഖണ്ഡിൽ മൂന്നും അസമിൽ 14 പേരും മരിച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഉത്തരാഖണ്ഡിൽ ഛാർധാം യാത്ര നിർത്തിവെച്ചു. നിരവധി വീടുകളും റോഡുകളും തകർന്നു. അടുത്ത മൂന്നുദിവസങ്ങളിലും മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
ഷിംലയിലെ സമ്മർഹിൽ പ്രദേശത്തെ ശിവക്ഷേത്രമാണ് ഉരുൾപൊട്ടലിൽ മണ്ണിനടിയിലായത്. ശ്രാവണ മാസത്തിലെ പ്രധാന ദിവസമായതിനാൽ നിരവധി ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. ഏഴുപേരുടെ മൃതദേഹം കണ്ടെടുത്തതായി ഹിമാചൽ മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു അറിയിച്ചു. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നു. ഡെറാഡൂണിൽ സ്വകാര്യ ഡിഫൻസ് കോളജ് നിലംപൊത്തി. ഫാഗ്ലി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നു. സോളൻ ജില്ലയിലെ ജാദോൻ ഗ്രാമത്തിൽ വീട് ഒലിച്ചുപോയി കുടുംബത്തിലെ ഏഴുപേർ മരിച്ചു. റോഡുകൾ തകർന്ന് ഗതാഗതം തടസ്സപ്പെട്ടതിനാൽ സ്കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ച അവധി നൽകി.
ഉത്തരാഖണ്ഡിൽ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ തകർന്നു. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം ഛാർധാം യാത്ര രണ്ടുദിവസത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചു. പല ജില്ലകളിലും നദികൾ കരകവിഞ്ഞൊഴുകുകയാണ്. തെഹ്രി, ഹരിദ്വാർ, ഋഷികേശ് എന്നിവിടങ്ങളിൽ ഗംഗ നദിയിലെ ജലനിരപ്പ് അപകടനിലക്ക് മുകളിലെത്തി. അളകനന്ദ, മന്ദാകിനി നദികളും കരകവിഞ്ഞു. അസമിൽ ബ്രഹ്മപുത്ര ഉൾപ്പെടെ നദികൾ അപകടകരമായ നിലയിലാണ്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 1500ഓളം പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.