അർപ്പിതയുടെ മറ്റൊരു വസതിയിൽനിന്ന് 20 കോടി രൂപ കൂടി പിടിച്ചെടുത്തു

കൊൽക്കത്ത: സ്കൂൾ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ബംഗാൾ മന്ത്രി പാർഥ ചാറ്റർജിക്കൊപ്പം അറസ്റ്റിലായ നടി അർപ്പിത മുഖർജിയുടെ മറ്റൊരു അപ്പാർട്ട്മെന്റിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 20 കോടി രൂപ കൂടി കണ്ടെടുത്തു. രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന മൂന്നു കിലോ സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണ ഭാഗമായി 15 സ്ഥലങ്ങളിൽ ബുധനാഴ്ച ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇതിൽ ബെൽഗാരിയയിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് പണം കണ്ടെടുത്തത്. നിർണായക രേഖകൾ കണ്ടെടുത്തതായും വിവരമുണ്ട്.

നേരത്തെ, അർപ്പിതയുടെ സൗത്ത് കൊൽക്കത്തയിലെ ആഡംബര ഫ്ലാറ്റിൽനിന്ന് 21.90 കോടി രൂപയും 56 ലക്ഷം രൂപയുടെ വിദേശ കറൻസിയും 76 ലക്ഷം രൂപയുടെ സ്വർണവും കണ്ടെടുത്തിരുന്നു. തുടർന്ന് പാർഥ ചാറ്റർജിയെയും അർപ്പിത മുഖർജിയെയും ശനിയാഴ്ച ഇ.ഡി അറസ്റ്റ് ചെയ്തു. ഇരുവരെയും ആഗസ്റ്റ് മൂന്നു വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട കൈക്കൂലിയാണ് ഈ പണമെന്ന് അർപ്പിത അന്വേഷണ ഉദ്യോഗസ്ഥരോട് പറ‍ഞ്ഞതായാണ് റിപ്പോർട്ട്.

മമത ബാനർജി മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന മന്ത്രിയും മമതയുടെ അടുത്ത സഹായിയുമാണ് പാർഥ ചാറ്റർജി. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബംഗാൾ സ്കൂൾ സർവിസസ് കമീഷൻ വഴി സർക്കാർ സ്‌കൂളുകളിൽ അധ്യാപക–അനധ്യാപക തസ്തികകളിൽ നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചതിൽ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.

Tags:    
News Summary - Another 20 Crores Seized From Bengal Minister Aide's Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.