മഹുവ മൊയ്ത്ര
ന്യൂഡൽഹി: ചോദ്യക്കോഴ സംബന്ധിച്ച പരാതി അന്വേഷിക്കുന്ന ലോക്സഭ എത്തിക്സ് കമ്മിറ്റി തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മൊയ്ത്രയെ എം.പി സ്ഥാനത്തിന് അയോഗ്യയാക്കണമെന്ന ശിപാർശയോടെ സ്പീക്കർക്ക് റിപ്പോർട്ട് നൽകുമെന്ന ശക്തമായ സൂചനകൾക്കിടയിൽ, ചൊവ്വാഴ്ച നടത്താനിരുന്ന സമിതി യോഗം വ്യാഴാഴ്ചത്തേക്ക് മാറ്റി. കാരണം വ്യക്തമാക്കിയിട്ടില്ല.
കരട് റിപ്പോർട്ട് പരിഗണിക്കാനും അംഗീകരിക്കാനുമാണ് എത്തിക്സ് കമ്മിറ്റി യോഗം. കഴിഞ്ഞയാഴ്ച നടന്ന യോഗത്തിൽ മഹുവയും 15 അംഗ സമിതിയിലെ അഞ്ച് പ്രതിപക്ഷാംഗങ്ങളും ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു. അതു വകവെക്കാതെ സമിതിയുടെ നടപടികൾ ബി.ജെ.പി അംഗമായ വിനോദ്കുമാർ സോങ്കർ മുന്നോട്ടുകൊണ്ടുപോയി.
സമിതി അംഗങ്ങൾക്ക് ഇറങ്ങിപ്പോകാനുള്ള അവകാശം, സമിതി വിളിച്ചുവരുത്തിയ അംഗത്തിന് ഇല്ലെന്ന കാഴ്ചപ്പാടിലാണ് സമിതിയിലെ ഭരണപക്ഷ അംഗങ്ങൾ. ഇത് അച്ചടക്കലംഘനമായി കാണും.
ഫലത്തിൽ സമിതി ഇതിനകം പൊതുകാഴ്ചപ്പാട് രൂപപ്പെടുത്തിയിട്ടുണ്ട്. 2005ൽ ആറു ബി.ജെ.പിക്കാർ അടക്കം 11 എം.പിമാരെ ചോദ്യക്കോഴക്ക് പുറത്താക്കുകയാണ് ചെയ്തത്. സമാനമായ നടപടി ഇതിലും ഉണ്ടാകണമെന്ന ശിപാർശ സ്പീക്കർക്ക് നൽകാനാണ് ഒരുക്കം. അന്നത്തെ സാഹചര്യങ്ങളിൽനിന്ന് ഭിന്നമായി, പണം വാങ്ങിയിട്ടില്ലെന്ന് മഹുവ വിശദീകരിക്കുന്നുണ്ടെങ്കിലും, കൂടുതൽ ഗുരുതരമാണ് മഹുവയുടെ കുറ്റമെന്നാണ് ബി.ജെ.പിയുടെ പക്ഷം. ഇതിന് ക്രിമിനൽ കേസെടുക്കാനും ശിപാർശ ഉണ്ടായേക്കും.
തനിക്കെതിരെ എത്തിക്സ് കമ്മിറ്റി ചെയർമാൻ വ്യക്തിസ്വകാര്യത ലംഘിക്കുന്ന അധിക്ഷേപകരമായ ചോദ്യങ്ങൾ ഉന്നയിച്ചതുകൊണ്ട് ഇറങ്ങിപ്പോക്ക് നടത്തിയെന്നാണ് മഹുവയുടെ പരാതിയെന്ന് വിശദീകരിച്ച സ്പീക്കർക്ക് മഹുവ മൊയ്ത്ര കത്തെഴുതിയിട്ടുണ്ട്. ഇക്കാര്യത്തിൽ സ്പീക്കറുടെ ഓഫിസ് എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമല്ല.
ഈ സാഹചര്യങ്ങൾക്കിടയിൽ, മഹുവക്കെതിരായ ശിപാർശ എന്താണെന്ന് അടുത്ത കമ്മിറ്റി യോഗത്തിൽ വ്യക്തമാകുന്നമുറക്ക് വിയോജനകുറിപ്പ് നൽകാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ അംഗങ്ങൾ. മഹുവയെ അയോഗ്യയാക്കാനുള്ള നീക്കം ശക്തമായി എതിർക്കുമെന്ന് എത്തിക്സ് കമ്മിറ്റി അംഗമായ ബി.എസ്.പിയിലെ ഡാനിഷ് അലി പറഞ്ഞു.
ചോദ്യമുന്നയിക്കാൻ പണം വാങ്ങിയെന്ന ആരോപണം ശരിവെക്കാൻ കമ്മിറ്റിക്കു മുന്നിൽ മതിയായ തെളിവുകളില്ലെന്നും ഡാനിഷ് അലി പറഞ്ഞു. അതേസമയം, മഹുവയെ അയോഗ്യയാക്കണമെന്ന അഭിപ്രായമാണ് കമ്മിറ്റിയിലെ ബി.ജെ.പി അംഗങ്ങൾക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.