മുംബൈ: ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ രണ്ട് ഷോകള്‍ റദ്ദാക്കി. ഫാറൂഖി ഹിന്ദുവിരുദ്ധനാണെന്നാണ് ഹിന്ദുത്വ സംഘടനയായ ബജ്റംഗ് ദളിന്‍റെ ആരോപണം. ഗുജറാത്തില്‍ നിന്നുള്ള സംഘം മുബൈയിലെത്തിയാണ് ഷോ നടത്താനിരുന്ന വേദികളുടെ ഉടമകളെ ഭീഷണിപ്പെടുത്തി ഷോകൾ റദ്ദ് ചെയ്തത്.
മുംബൈയില്‍ മുനവര്‍ ഫാറൂഖിയുടെ രണ്ട് പരിപാടികളായിരുന്നു നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഒക്ടോബര്‍ 29, 30 തിയതികളിലായി നിശ്ചയിച്ചിരുന്ന പരിപാടികളാണ് ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കിയത്. ഫാറൂഖിയുടെ പരിപാടി ഹിന്ദുക്കള്‍ക്ക് എതിരാണെന്നും പരിപാടി നടത്തരുതെന്നും ഭീഷണിപ്പെടുത്തിയതായി രംഗ് ശാരദ ആഡിറ്റോറിയത്തിന്‍റെ ഉടമസ്ഥ പൂര്‍ണിമ ഷാ പറഞ്ഞു.
മൂന്ന് പേരാണ് ഷോ നടത്തരുതെന്ന് ആവശ്യപ്പെട്ട് സമീപിച്ചത്. ഹിന്ദുക്കൾക്ക് എതിരായ പരിപാടിയാണിതെന്ന് അവർ പറഞ്ഞു. പരിപാടി നടത്തിയാല്‍ വേദി കത്തിക്കുമെന്ന് അവര്‍ പറഞ്ഞു. പൊലീസെത്തിയാണ് അവരെ തിരിച്ചയച്ചതെന്നും ഇതോടെ പരിപാടി റദ്ദാക്കാന്‍ തീരുമാനിക്കുകയായുരുന്നുവെന്നും പൂര്‍ണിമ ഷാ പറഞ്ഞു. ഇതേ ഭീഷണിയുമായി നിരവധി ഫോണ്‍കോളുകള്‍ ലഭിച്ചുവെന്നും അവര്‍ പറയുന്നുണ്ട്.
പരിപാടിക്കിടെ കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായെയും, ഹിന്ദു ദൈവങ്ങളെയും അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ജനുവരിയില്‍ മുനവര്‍ ഫാറൂഖിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസത്തിന് ശേഷമായിരുന്നു ഇദ്ദേഹത്തിന് സുപ്രീകോടതി ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.