ബംഗളൂരു: കർണാടകയിൽ മത പരിവർത്തന നിരോധന നിയമം നടപ്പാക്കാനൊരുങ്ങുന്നുവെന്ന വാർത്തകൾക്കിടെ കത്തോലിക്ക ബിഷപ്പുമാരുടെ സംഘം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ സന്ദർശിച്ചു. മതപരിവർത്തനം തടയുന്ന നിയമത്തിലുള്ള ആശങ്കകളും അഭിപ്രായങ്ങളും അറിയിക്കാനാണ് സന്ദർശനം.
സന്ദർശനത്തിൽ മറ്റു വിഷയങ്ങളും ചർച്ചയായിട്ടുണ്ട്. സംസ്ഥാനത്ത് നിർബന്ധിത മത പരിവർത്തനം നടത്തുന്നുവെന്ന വാർത്തകളെ ബാംഗ്ലൂർ ആർച് ബിഷപ്പ് റെവനനന്‍റ് പീറ്റർ മെക്കഡോ നിഷേധിച്ചു. ഓരോ ബിഷപ്പുമാരുടെ കീഴിലും നൂറുകണക്കിന് സ്കൂളുകളും കോളജുകളും ആശുപത്രികളും നടത്തുന്നുണ്ടെന്നും ഒരു വിദ്യാർഥിയോട് പോലും മതം മാറാൻ നിർദേശിട്ടില്ലെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
തന്‍റെ അമ്മയെ ക്രിസ്ത്യൻ മിഷണറിമാർ മതം മാറ്റിയെന്ന് ആരോപിച്ച് ബി.ജെ.പി എം.എൽ.എ ഗൂലിഹട്ടി ശേഖർ രംഗത്തെത്തിയിരുന്നു. തന്‍റെ അമ്മയെ ബ്രയിൻ വാഷ് ചെയ്ത് ക്രിസ്ത്യാനിയാക്കിയെന്നാണ് ഹൊസദുഗ എം.എൽ.എ കൂടിയായ ഗൂലിഹട്ടി ശേഖറിൈന്റ ആരോപണം.
''ക്രിസ്ത്യൻ മിഷണറിമാർ ഹൊസദുർഗ നിയമസഭ മണ്ഡലത്തിൽ വ്യാപകമായി മതം മാറ്റം നടത്തുകയാണ്. അവർ 18000 മുതൽ 20000 ഹിന്ദുക്കളെ വരെ ക്രിസ്ത്യാനികളാക്കി. അവർ തന്‍റെ അമ്മയെ വരെ മതം മാറ്റി. അവർ ഇപ്പോൾ നെറ്റിയിൽ കുങ്കുമം ചാർത്താൻ വിസമ്മതിക്കുകയാണ്. എന്‍റെ അമ്മയുടെ മൊബൈൽ റിങ്ടോൺ വരെ ക്രിസ്ത്യൻ പ്രാർഥന ഗീതമാക്കി. ഇപ്പോൾ വീട്ടിൽ പൂജ നടത്താൻ വരെ പ്രയാസമാണ്. അമ്മയോടെന്തെങ്കിലും പറഞ്ഞാൽ അവർ ജീവിതം അവസാനിപ്പിക്കുമെന്ന് പറയുകയാണ്'' -ശേഖർ ആരോപിച്ചു.
ഇതിന് പിന്നാലെ മത പരിവർത്തന നിയന്ത്രണ ബിൽ പാസാക്കാെനാരുങ്ങുകയാണ് കർണാടകയെന്ന് വാർത്തകൾ ഉണ്ടായിരുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ചൊവ്വാഴ്ച ഇതുസംബന്ധിച്ച പ്രസ്താവന ഇറക്കി. മുൻ സ്പീക്കറും നഗ്തൻ എം.എൽ.എയുമായ ദേവാനന്ദും സംസ്ഥാനത്ത് വ്യാപക മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചു. നേരത്തേ ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങൾ മതപരിവർത്തനത്തിനെതിരെ നിയമം പാസാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.