ഉപതെരഞ്ഞെടുപ്പ്; ഉദ്ധവ് പക്ഷ സ്ഥാനാർഥിക്കും ഉടക്കിട്ട് മുംബൈ നഗരസഭ

മുംബൈ: അന്ധേരി ഈസ്റ്റ് നിയമസഭ ഉപതെരഞ്ഞെടുപ്പിലും ഉദ്ധവ് താക്കറെ പക്ഷത്തിന് കുരുക്കിട്ട് മുംബൈ നഗരസഭ. ശിവസേന എം.എൽ.എ രമേശ് ലഡകെയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. ഉദ്ധവ് പക്ഷം ലഡ്കെയുടെ വിധവ രുതുജ ലഡ്കെയെയാണ് സ്ഥാനാർഥിയാക്കുന്നത്.

എന്നാൽ, മുംബൈ നഗരസഭ ഉദ്യോഗസ്ഥയായ ഇവർക്ക് ജോലി രാജിവെക്കാതെ മത്സരിക്കാനാകില്ല. ആദ്യം നഗരസഭ സർവിസ് നിയമത്തിൽ ഇളവ് തേടി രുതുജ കത്ത് നൽകിയെങ്കിലും അത് തള്ളി. പിന്നീട് ഒക്ടോബർ മൂന്നിന് രാജിക്കത്തു നൽകി.

നോട്ടീസ് കാലാവധിക്ക് മുമ്പേ ജോലിവിടാൻ ഒരുമാസത്തെ ശമ്പളവും കെട്ടിവെച്ചു. എന്നാൽ, രാജി സ്വീകരിച്ച് മറുപടി നൽകാൻ നഗരസഭ തയാറായിട്ടില്ല. വെള്ളിയാഴ്ചയാണ് ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയ്യതി.

ഇതോടെ രുതുജ ബോംബെ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. ഹരജി കോടതി വ്യാഴാഴ്ച പരിഗണിക്കും. നേരത്തെ ഉദ്ധവ് പക്ഷത്തിന്റെ ശിവാജി പാർക്ക് ദസറാ റാലിക്കും നഗരസഭ അനുമതി നിഷേധിച്ചിരുന്നു.

ഹൈകോടതി ഉത്തരവ് നേടിയാണ് ഉദ്ധവ് പക്ഷം ശിവജി പാർക്കിൽ റാലി നടത്തിയത്. രുതുജയുടെ രാജി വൈകിപ്പിക്കുന്നതിനു പിന്നിലും ബി.ജെ.പിയുടെ കൈകളാണെന്ന് ഉദ്ധവ് പക്ഷം ആരോപിച്ചു. ഉപ തെരഞ്ഞെടുപ്പിൽ കോൺഗ്രസും എൻ.സി.പിയും ഉദ്ധവ് പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - By-election-Udhav Party candidate also trapped Mumbai Municipal Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.