റാഞ്ചി: ഹേമന്ത് സോറൻ വീണ്ടും ഝാർഖണ്ഡ് മുഖ്യമന്ത്രിയാകും. നിലവിലെ മുഖ്യമന്ത്രി ചമ്പായ് സോറൻ രാജ്ഭവനിലെത്തി ഗവർണർ സി.പി. രാധാകൃഷ്ണന് രാജിക്കത്ത് കൈമാറി.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഹൈകോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് ജെ.എം.എം എക്സിക്യൂട്ടിവ് പ്രസിഡന്റ് ഹേമന്ത് സോറൻ മൂന്നാം തവണ മുഖ്യമന്ത്രിയാകുന്നത്. സർക്കാർ രൂപവത്കരിക്കാൻ അദ്ദേഹം അവകാശവാദം ഉന്നയിച്ചു. നേരത്തെ, ചമ്പായ് സോറെന്റ വസതിയിൽ ചേർന്ന പാർട്ടിയുടെയും സഖ്യകക്ഷികളുടെയും എം.എൽ.എമാരുടെയും യോഗത്തിൽ ഹേമന്ത് സോറനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. ഹേമന്ത് സോറനെ മുഖ്യമന്ത്രിയാക്കാൻ യോഗത്തിൽ തീരുമാനമായതായി പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തി.
പിന്നാലെയാണ് ഹേമന്തിനൊപ്പം രാജ്ഭവനിലെത്തി ചമ്പായ് സോറൻ ഗവർണർക്ക് രാജിക്കത്ത് കൈമാറിയത്. സംസ്ഥാനത്തിെന്റ ചുമതലയുള്ള കോൺഗ്രസ് നേതാവ് ഗുലാം അഹമ്മദ് മിർ, ഝാർഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ രാജേഷ് താക്കൂർ, ഹേമന്ത് സോറെന്റ സഹോദരൻ ബസന്ത്, ഭാര്യ കൽപന എന്നിവരും യോഗത്തിൽ പങ്കെടുത്തു. ജനുവരി 31ന് അറസ്റ്റിലാകുന്നതിനുമുമ്പാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.
പകരം സോറൻ കുടുംബത്തിന്‍റെ അടുത്ത അനുയായി ചമ്പായ് സോറൻ മുഖ്യമന്ത്രിയായി അധികാരമേറ്റു. അഞ്ചര മാസത്തെ ജയിൽവാസത്തിനുശേഷം ഹൈകോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ജൂൺ 28നാണ് അദ്ദേഹം മോചിതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.