കുട്ടികളെ കടത്തൽ: രക്ഷപ്പെട്ട് മൂന്ന് മാസം പിന്നിട്ടിട്ടും മാതാപിതാക്കളെ തിരഞ്ഞ് ഒൻപത് കുട്ടികൾ

മുംബൈ: കുട്ടിക്കടത്ത് റാക്കറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്താനാകാതെ മുംബൈ പൊലീസ്. മൂന്ന് മാസം പിന്നിട്ടിട്ടും ഒൻപത് കുട്ടികളാണ് ഇപ്പോഴും മാതാപിതാക്കളെ കാണാതെ ആകുലപ്പെടുന്നത്. ഇവരിൽ രണ്ട് പേർ ദത്തെടുക്കൽ ഏജൻസിയായ ബാൽ ആശ ട്രസ്റ്റിലും ചിൽഡ്രൻസ് ഹോമിലും താമസിക്കുന്നു. ബാക്കിയുള്ളവർ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) യുടെ മേൽനോട്ടത്തിലാണ്. കുട്ടികളെ കടത്തിയ 35 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ് അധികൃതർ. 

പ്രതികളിലൊരാളായ ശീതൾ വെയർ മുഖേന ഒരു സ്ത്രീ തന്‍റെ കുഞ്ഞിനെ രണ്ട് ലക്ഷം രൂപക്ക് വിറ്റതായും ഇതിൽ ശീതളിന് 20,000 രൂപ ലഭിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ഒമ്പത് കുട്ടികളെ വിവിധ പ്രദേശങ്ങളിൽ നിന്ന് പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. തെലങ്കാന, ഹൈദരാബാദ്, സെക്കന്തരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്നാണ് കുട്ടികളെ കടത്തൽ വ്യാപകമായി നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം കൂടുതൽ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.

രണ്ട് കുട്ടികളുടെ മാതാപിതാക്കളെ മാത്രമാണ് ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞത്. കുട്ടികളെ ദത്തെടുക്കുന്നതിനായി സംസ്ഥാനത്തിന്‍റെ നോഡൽ ട്രസ്റ്റിലേക്ക് സന്ദേശമയച്ചിട്ടുണ്ട്. ഹൈദരാബാദിൽ രക്ഷപ്പെടുത്തിയ കുട്ടികളിൽ ഒരാളുടെ മാതാപിതാക്കളെ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. 

Tags:    
News Summary - Child trafficking: Nine children still searching for their parents even after three months of escape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.