വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ ഗ്യാൻവാപി മസ്ജിദ്, ക്ഷേത്രം കയ്യേറിയോ മാറ്റം വരുത്തിയോ നിർമിച്ചതാണോ എന്ന് പരിശോധിക്കാൻ കോടതി ഉത്തരവ്. പരിശോധന നടത്താൻ ആർക്കിയോളജിക്കൽ സർെവ ഒാഫ് ഇന്ത്യയോട് വരാണസി കോടതി ഉത്തരവിട്ടു. മൂന്ന് പതിറ്റാണ്ടു മുമ്പ് നൽകിയ ഹരജിയിലാണ് ഇപ്പോൾ കോടതിയുടെ ഉത്തരവ്.
പുരാവസ്തു ഖനനം ആവശ്യമാണെങ്കിൽ ഭൂമിക്കടിയിൽ നിരീക്ഷണം നടത്തുന്ന റഡാറോ ജിയോ റേഡിയോളജി സംവിധാനമോ ഉപയോഗിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. പള്ളിയുടെ ഏതു ഭാഗത്ത് പ്രവേശിക്കാനും സർവേ നടത്താനും കോടതി അനുമതി നൽകിയിട്ടുണ്ട്. സർവേയുടെ ചെലവ് ഉത്തർപ്രദേശ് സർക്കാർ വഹിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
17ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി ഒൗറംഗസീബ് ക്ഷേത്രം കയ്യേറി നിർമിച്ചതാണ് ഗ്യാൻവാപി മസ്ജിദെന്ന് ആരോപിച്ച് 1991 ലാണ് അഭിഭാഷകൻ വി.എസ്. രസ്തോഗി കോടതിയെ സമീപിക്കുന്നത്. അയോധ്യയിലെ ബാബരി മസ്ജിദിനെ ഉന്നമിട്ട് രാമക്ഷേത്ര പ്രക്ഷോഭം നടക്കുന്ന സമയത്തു തന്നെയായിരുന്നു ഇതും. എന്നാൽ, ഈ ഹരജിയിൽ കോടതി ഇതുവരെ തീരുമാനമെടുത്തിരുന്നില്ല.
ഗ്യാൻവാപി മസ്ജിദിനെതിരായ ഹരജി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് അലഹാബാദ് ഹൈകോടതിയിൽ ഗ്യാൻവാപി മസ്ജിദ് കമ്മിറ്റി മറ്റൊരു ഹരജി നൽകിയിരുന്നു. ഈ ഹരജി കേൾക്കണോ വേണ്ടയോ എന്നു പോലും ഇതുവരെയും ഹൈകോടതി തീരുമാനം എടുത്തിട്ടില്ല.
ഗ്യാൻവാപി മസ്ജിദിന്റെ ചരിത്രം പരിശോധിക്കാൻ അഞ്ചംഗ വിദഗ്ദ സമിതിയെ നിയമിക്കണമെന്നാണ് ആർക്കിയോളജിക്കൽ സർവെ ഒാഫ് ഇന്ത്യയോട് ഇപ്പോൾ വരാണസിയിലെ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ രണ്ടംഗങ്ങൾ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരാകണമെന്നും നിർദേശമുണ്ട്. സമിതിയുടെ പ്രവർത്തനം നിരീക്ഷക്കാൻ ഒരു അക്കാദമിക വിദഗ്നെ നിയമിക്കണമെന്നും കോടതി ഉത്തരവിലുണ്ട്.
'തർക്ക പ്രദേശത്തുള്ള' മത സ്ഥാപനം മറ്റൊരു മതസ്ഥാപനത്തിനു മുകളിൽ സ്ഥാപിച്ചതോ ഏതെങ്കിലും കയ്യേറിയതോ മാറ്റം വരുത്തിയേതാ ആണോയെന്നാണ് വിദഗ്ദ സമിതി പരിശോധിക്കേണ്ടതെന്ന് കോടതി വിശദീകരിക്കുന്നു. ഹിന്ദു വിഭാഗത്തിന്‍റെ ക്ഷേത്രം ഏതെങ്കിലും കാലത്ത് അവിടെ നിലഫനിന്നിരുന്നോയെന്നും സമിതി പരിശോധിക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നു.
ഗ്യാൻവാപി മസ്ജിദിനെതിരായ ഹരജി തള്ളണമെന്ന ഹരജി അലഹബാദ് ഹൈകോടതിയിൽ തീർപ്പാകാതെ കിടക്കുന്ന സാഹചര്യത്തിൽ വാരാണസി കോടതിയുടെ ഉത്തരവ് നീതീകരിക്കാനാകുന്നതല്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ് അംഗം ആർ. ഷംഷാദ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.