???? ??????

പച്ചക്കറി മാർക്കറ്റിലെ പി.എച്ച്.ഡിക്കാരി; റയീസയുടെ ഇംഗ്ലീഷിൽ തെളിഞ്ഞതൊരു അതിശയകഥ

ഇന്ദോർ: നഗരത്തിൽ മാൽവ മില്ലിലെ പഴം-പച്ചക്കറി മാർക്കറ്റിലുണ്ടായിരുന്നവരെല്ലാം ഒരുനിമിഷം അദ്ഭുത പരതന്ത്രരായി. കോവിഡ് മഹാമാരിയെ തുടർന്ന് നിരന്തരം ലോക്ഡൗൺ ഏർപെടുത്തുന്നതിനെതിരെ അധികൃതരോട് പ്രതികരിക്കുന്ന കച്ചവടക്കാരുടെ കൂട്ടത്തിൽനിന്നാണ് ഒഴുക്കുള്ള ഇംഗ്ലീഷിൽ ആ പ്രതിഷേധമുയർന്നത്. ഒരു സാധാരണ മുസ്ലിം കച്ചവടക്കാരിയുടെ ഇംഗ്ലീഷ് പരിജ്ഞാനത്തിൽ കോർപറേഷൻ അധികൃതർക്കൊപ്പം മാർക്കറ്റിൽ കൂടിയിരുന്നവരും മറ്റു കച്ചവടക്കാരും അമ്പരന്നു. കൂടുതൽ അന്വേഷിച്ചപ്പോഴാണ് അതിശയം ഇരട്ടിച്ചത്. പ്രതിഷേധമുയർത്തിയ ആ പഴം കച്ചവടക്കാരി പി.എച്ച്.ഡിക്കാരിയാണ്. പേര് റയീസ അൻസാരി. ഇേന്ദാറിെല ദേവി അഹല്യ യൂനിവേഴ്സിറ്റിയിൽനിന്നാണ് റയീസ പത്തുവർഷം മുമ്പ് മെറ്റീരിയൽ സയൻസിൽ ഡോക്ടറേറ്റ് നേടിയത്. 

സാമൂഹിക മാധ്യമങ്ങളിൽ ആ ദൃശ്യങ്ങൾ വൈറലായി മാറാൻ അധികം സമയം േവണ്ടിവന്നില്ല. അവർ പറഞ്ഞത് സത്യമാണോയെന്നറിയാനായി പിന്നീട് മാധ്യമങ്ങളുടെ ശ്രമം. 2010നു മുമ്പ് ഡി.എ.വി.വിയിലെ ഫിസിക്സ് ഡിപാർട്മെൻറിൽ അധ്യാപകനായിരുന്ന ഡോ. രാജ്കുമാർ ചൗഹാനെ ചാനൽ റിേപ്പാർട്ടർമാർ സമീപിച്ചപ്പോൾ അദ്ദേഹം അതു സാക്ഷ്യപ്പെടുത്തി. ‘എനിക്കവളെ ഓർമയുണ്ട്. വളരെ മിടുക്കിയായ വിദ്യാർഥിനിയായിരുന്നു റയീസ. പഠനത്തിൽ കഠിനാധ്വാനം ചെയ്യുന്നവൾ. പച്ചക്കറിക്കടയിൽ ജോലി ചെയ്യാൻ റയീസയെ നിർബന്ധിതമാക്കിയത് എന്താണെന്ന് എനിക്കറിയില്ല.’

‘ചിലപ്പോൾ മാർക്കറ്റിെൻറ ഒരു ഭാഗം മുഴുവൻ അടച്ചിടും. ചില സമയത്ത് മറ്റേ വശം അടക്കും. ഇേപ്പാൾ വാങ്ങാൻ ആളുകളൊന്നും വരുന്നില്ല. കുടുംബത്തെ പോറ്റാൻ ഞങ്ങൾ എന്തുചെയ്യും?’ -ഇംഗ്ലീഷിൽ അധികൃതർക്കുമുമ്പാകെ റയീസ പൊള്ളുന്ന ചോദ്യമെറിഞ്ഞു. പിതാവിൽനിന്നാണ് പഴക്കടയുടെ നടത്തിപ്പ് ഇൗ യുവതി ഏറ്റെടുത്തത്. മാർക്കറ്റിലെ കച്ചവടക്കാരിൽ അധികവും തലമുറകളായി ഇവിടെ വ്യാപാരം ചെയ്യുന്നവർ. ജില്ല കലക്ടറും മുനിസിപ്പൽ കോർപറേഷൻ അധികൃതരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊക്കെ നിയന്ത്രണങ്ങൾ കടുപ്പിച്ച് തങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തുന്നു. 

Full View

ഫിസിക്സിൽ ബിരുദാനന്തര ബിരുദം എടുത്ത ശേഷമാണ് 2011ൽ റയീസ മെറ്റീരിയൽ ഫിസിക്സിൽ പി.എച്ച്.ഡി പൂർത്തിയാക്കിയത്. പി.എച്ച്.ഡിക്കാരിയായിട്ടും മെച്ചപ്പെട്ട ജോലിക്ക് ശ്രമിക്കാതിരുന്നത്  എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അങ്ങനെയൊരു േജാലി തരപ്പെട്ടില്ല എന്നായിരുന്നു മറുപടി. ‘ആരാണെനിക്ക് ജോലി തരികയെന്നതാണ് ആദ്യത്തെ ചോദ്യം. കൊറോണ ൈവറസ് മുസ്ലിങ്ങളാണ് പടർത്തിയതെന്ന ബോധം ഇവിടെ പൊതുവായുണ്ട്. എെൻറ പേര് റയീസ അൻസാരി എന്നായതുകൊണ്ടുതന്നെ, ഏതെങ്കിലും കോളജോ ഗവേഷണ സ്ഥാപനങ്ങളോ എനിക്ക് ജോലി തരാൻ സന്നദ്ധമായിരുന്നില്ല.’ -അവർ പറഞ്ഞു. 

പത്തു വർഷം മുമ്പ് റയീസ ഡി.എ.വി.വിയിൽ വിദ്യാർഥിനിയായിരുന്നുവെന്ന് ഫിസിക്സ് ഡിപാർട്മെൻറ് തലവനായിരുന്ന േഡാ. അശുതോഷ് മിശ്രയും സ്ഥിരീകരിച്ചു. മിടുക്കിയായിരുന്നു അവൾ. എന്നാൽ, മുസ്ലിമായതുകൊണ്ടാണ് തനിക്ക് ജോലി കിട്ടാത്തതെന്ന റയീസയുടെ ആരോപണങ്ങളിൽ ഒട്ടും കഴമ്പില്ല. സയൻസ് ആൻഡ് ടെക്നോളജി മേഖലയിൽ കഴിവിനല്ലാതെ ജാതിക്കും മതത്തിനുമൊന്നും ഒരു പ്രാധാന്യവുമില്ലെന്നും ഡോ. മിശ്ര പറഞ്ഞു. 

Tags:    
News Summary - Fruit Seller Who Holds a PhD speaks Fluent English Viral -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.