ബാങ്കോക്കിൽ നിന്ന് മടങ്ങിയെത്തിയ ഭാരതി ഖുറാന
ന്യൂഡൽഹി: ശക്തിയേറിയ ഭൂകമ്പത്തിന്‍റെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് തായ്‍ലൻഡിൽ നിന്നുള്ള ഇന്ത്യൻ വിനോദസഞ്ചാരികൾ. ബാങ്കോക്കിൽ നിന്ന് സുരക്ഷിതമായി ന്യൂഡൽഹിയിൽ മടങ്ങിയെത്തിയവരാണ് ഭൂകമ്പത്തിന്‍റെ ഭയാനകതയും നാട്ടിലെത്താൻ നേരിട്ട അനുഭവങ്ങളും മാധ്യമങ്ങളുമായി പങ്കുവെച്ചത്.
ഷോപ്പിങ്ങിനായി ചൈനാ ടൗണിലായിരുന്നപ്പോഴാണ് ഭൂകമ്പമുണ്ടായത്. പെട്ടെന്ന് നിന്ന സ്ഥലം നീങ്ങാൻ തുടങ്ങിയോടെ താഴേക്ക് നോക്കി. എല്ലാവരും പരിഭ്രാന്തരായി നിലവിളിക്കാൻ തുടങ്ങി, ചെറിയ ഇടുങ്ങിയ വഴിയിലൂടെ മാർക്കറ്റിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചെന്ന് വിനോദസഞ്ചാരിയായ ജോൺ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
'ഞങ്ങളെല്ലാവരും ഭയന്നുപോയി, ഓടി, നിലവിളിച്ചു, കെട്ടിടത്തിൽ നിന്ന് പുറത്തുകടക്കാൻ തിരക്ക് കൂട്ടി. ചൈനാ ടൗണിലെ മാർക്കറ്റിൽ ഒന്നും സംഭവിച്ചില്ല. പക്ഷേ, ചതുചാക്കിൽ കാണാൻ കഴിഞ്ഞത് മറ്റൊന്നായിരുന്നു. ഏത് കെട്ടിടമാണെന്ന് അറിയില്ല. അത് നിർമാണത്തിലായിരുന്നു. ഏകദേശം 30 നില ഉയരമുള്ളതാണ്. തകർന്നു കിടക്കുന്നത് ഞങ്ങൾ കണ്ടു. അവശിഷ്ടങ്ങൾക്കടിയിൽ ധാരാളം പേർ ഉണ്ടെന്ന് ഉറപ്പാണ്' -ജോൺ പറയുന്നു.
ഭൂകമ്പത്തെ തുടർന്ന് വാണിജ്യ സ്ഥാപനങ്ങൾ അടച്ചതും ഗതാഗതം നിർത്തിവെച്ചതും മടക്കയാത്രക്കായി വിമാനത്താവളത്തിൽ എത്താൽ ബുദ്ധിമുട്ടേറിയെന്ന് ഭാരതി ഖുറാന പറയുന്നു. ബാങ്കോക്കിലെ സ്ഥിതിഗതികൾ വളരെ മോശമായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ കട, കമ്പോളങ്ങൾ അടിച്ചിരുന്നു. മാർക്കറ്റിലേക്ക് പോകാൻ വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്. അടിയന്തര സാഹചര്യത്തിൽ വാഹനങ്ങൾ ലഭ്യമായിരുന്നില്ല. വിമാനത്താവളത്തിലേക്ക് പോകുവാൻ പോലും ടാക്സി ലഭിച്ചില്ല -ഭാരതി വിവരിച്ചു.
ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നപ്പോഴാണ് ഭൂകമ്പം അനുഭവപ്പെട്ടതെന്ന് വിനോദസഞ്ചാരിയായ പ്രണവ് പറഞ്ഞു. പ്രിൻസ് പേസ് ഹോട്ടലിന്‍റെ 24-ാം നിലയിലായിരുന്നു താമസിച്ചിരുന്നത്. കെട്ടിടം ശക്തിയായി കുലുങ്ങി, എല്ലാവരും മുറിയിൽ നിന്ന് ഇറങ്ങിയോടി. രണ്ട് മണിക്കൂറോളം പുറത്തിരുന്നുവെന്നും പ്രണവ് വിവരിക്കുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് 12.50നാണ് 7.7 തീവ്രതയിൽ മ്യാന്മറിലും തായ്‍ലൻഡിലും ശക്തിയേറിയ ഭൂകമ്പമുണ്ടായത്. മ്യാന്മറിനെയും തായ്‍ലാൻഡിനെയും പിടിച്ചു കുലുക്കിയ ഭൂകമ്പത്തിൽ മരണം 150 കടന്നു. 750ഓളം പേർക്ക് പരിക്കേറ്റു.
ഭൂകമ്പത്തിൽ തായ്‍ലൻഡിൽ 10 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 16 പേർക്ക് പരിക്കേറ്റു. 30 നില കെട്ടിടം തകർന്നു വീണതിലടക്കം 101 പേരെ കാണാതായിട്ടുണ്ട്. ഇതിൽ 81 പേർ നിർമാണ തൊഴിലാളികളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരാനിടയുണ്ട്.
മ്യാന്മറിലാണ് കൂടുതൽ ശക്തമായ ഭൂചലനവും കനത്ത ആൾനാശവുമുണ്ടായത്. നിരവധി കെട്ടിടങ്ങൾ നിലംപൊത്തി, പാലങ്ങൾ തകർന്നു. മ്യാന്മറിലെ മോനിവ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണ് ശക്തമായ ഭൂചലനമുണ്ടായത്. തലസ്ഥാനമായ നയ്പിഡാവ് ഉൾപ്പെടെ ആറ് മേഖലകളിൽ മ്യാന്മർ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഭൂകമ്പത്തിന്റെ ചെറിയ പ്രതിഫലനം കൊൽക്കത്ത, ഇംഫാൽ, മേഘാലയയിലെ ഈസ്റ്റ് ഗരോ മലനിരകൾ, മണിപ്പൂരിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലുമുണ്ടായി. ചൈനയുടെയും ബംഗ്ലാദേശിലെയും വിവിധ ഭാഗങ്ങളിലും നേരിയ ഭൂകമ്പം അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.