മോദിയെയോ യോഗിയെയോ ഭയമില്ല, ഗ്യാൻവാപി മസ്ജിദിനെ കുറിച്ച് ഇനിയും സംസാരിക്കും -ഉവൈസി

അഹമ്മദാബാദ്: കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലേത് ശിവലിംഗമല്ലെന്നും ജലധാരയാണെന്നും എ.ഐ.എം.ഐ.എം അസദുദ്ദീൻ ഉവൈസി. എല്ലാ മസ്ജിദുകളിലും ഇത്തരത്തിലുള്ള ജലധാരകളുണ്ട്. ഇക്കാര്യം എന്തു കൊണ്ടാണ് കമീഷണർ കോടതിയെ അറിയിക്കാതിരുന്നത്. മസ്ജിദിന്‍റെ ഒരു ഭാഗം അടച്ചിടാനുള്ള കോടതി ഉത്തരവ് 1991ലെ നിയമത്തിന്‍റെ ലംഘനമാണെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ താൻ ഇനിയും പ്രതികരിക്കുമെന്ന് ഉവൈസ് വ്യക്തമാക്കി. എന്‍റെ മനഃസാക്ഷി വിറ്റിട്ടില്ലാത്തതിനാൽ ഞാൻ സംസാരിക്കും. എനിക്ക് അല്ലാഹുവിനെ മാത്രമേ ഭയമുള്ളൂ അല്ലാതെ ഏതെങ്കിലും മോദിയെയോ യോഗിയെയോ അല്ല, അതുകൊണ്ടാണ് ഞാൻ സംസാരിക്കുന്നത്. ബാബാ സാഹേബ് അംബേദ്കർ രൂപപ്പെടുത്തിയ ഭരണഘടന എനിക്ക് ആവിഷ്‌കാര സ്വാതന്ത്ര്യം നൽകുന്നതിനാലാണ് സംസാരിക്കുന്നതെന്നും ഉവൈസി പറഞ്ഞു.

ഇന്ത്യൻ ഭരണഘടന ദുർബലമാക്കപ്പെടുന്നതിനാലും സുപ്രീംകോടതിയുടെ വിധി അവഗണിക്കപ്പെടുന്നതിലും എനിക്ക് ദുഃഖമുണ്ട്. എന്നെ ചോദ്യം ചെയ്യുന്നവർ 1991ലെ ആരാധനാലയ നിയമത്തിലെ സെക്ഷൻ 4(2) വായിക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.

വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ കോടതി നിർദേശപ്രകാരം നടക്കുന്ന വിഡിയോ സർവേക്കിടെ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തെ തുടർന്ന് മസ്ജിദിന്റെ ഒരുഭാഗം അടച്ചിടാൻ സിവിൽ കോടതി ഉത്തരവിട്ടിരുന്നു. സർവേക്കിടെ കണ്ടെത്തിയ ശിവലിംഗം സുരക്ഷിതമായി സൂക്ഷിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹരജിക്കാരുടെ അഭിഭാഷകൻ മദൻ മോഹൻ യാദവ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്നാണ് സിവിൽ ജഡ്ജ് സീനിയർ ഡിവിഷൻ രവികുമാർ ദിവാകർ സ്ഥലം സീൽ ചെയ്യാൻ നിർദേശം നൽകിയത്.

മസ്ജിദിന്റെ ചുറ്റുമതിലിനോട് ചേർന്നുള്ള വിഗ്രഹാരാധനക്ക് ദിവസവും അനുമതി നൽകണമെന്ന ഒരു സംഘം സ്ത്രീകളുടെ ഹരജി പരിഗണിക്കുന്നതിനിടെയാണ് സർവേ നടത്താൻ കോടതി നിർദേശിച്ചത്. തിങ്കളാഴ്ച രാവിലെ 8.15ന് തുടങ്ങിയ സർവേ രണ്ടു മണിക്കൂറിനുശേഷം 10.15ഓടെയാണ് പൂർത്തിയായത്. സർവേക്കായി കോടതി നിയോഗിച്ച അഡ്വക്കറ്റ് കമീഷണർ അജയ്കുമാർ മിശ്രയെ മാറ്റണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജി ജില്ല സിവിൽ ജഡ്ജി തള്ളിയിരുന്നു.

അതേസമയം, ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്നതു ശരിയല്ലെന്നും നമസ്കാരത്തിനായി വിശ്വാസികൾ അംഗശുദ്ധി വരുത്തുന്ന ജലസംഭരണി (ഹൗദ്/വുദു ഖാന)യിലെ വാട്ടർ ഫൗണ്ടൻ ആണ് ഇതെന്നും മസ്ജിദ് അധികൃതർ പറഞ്ഞു. മുഗൾകാല നിർമിതിയായ മസ്ജിദിന്‍റെ വുദു ഖാനയിലുള്ള വാട്ടർ ഫൗണ്ട‍നാണെന്ന് വ്യക്തമാക്കി മേൽക്കോടതിയെ സമീപിക്കുമെന്നും ഗ്യാൻവാപി മസ്ജിദിന്‍റെ സംരക്ഷണചുമതലയുള്ള അൻജുമൻ ഇൻതിസാമിയ മസ്ജിദ് ജോയന്‍റ് സെക്രട്ടറി സയിൻ യാസീൻ 'ദ ഹിന്ദു' പത്രത്തോട് പറഞ്ഞു.

രണ്ടടി ഉയരവും വ്യാസവുമുള്ള കല്ലിൽ തീർത്തതാണ് ഫൗണ്ടൻ. രണ്ടര അടി ഉയരവും അഞ്ചടി ചുറ്റളവുമുള്ള കിണർപോലുള്ള വലിയ ഫൗണ്ടന് അകത്താണ് കൊച്ചു ഫൗണ്ടൻ ഉള്ളത്. ഇതു കണ്ടാണ് ശിവലിംഗമെന്ന് ആരോപിച്ചു പരാതിക്കാരൻ കോടതിയെ സമീപിച്ചതെന്നും യാസീൻ പറഞ്ഞു.

Tags:    
News Summary - It is a fountain, not Shivling, says Owaisi on Gyanvapi mosque row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.