ബംഗളൂരു: ഭാഷ വിവാദത്തിന്‍റെ പേരിൽ ബെളഗാവിയിൽ കന്നഡിഗനായ ബസ് കണ്ടക്ടർക്ക് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് കന്നട സംഘടനകളുടെ കൂട്ടായ്മയായ ‘കന്നഡ ഒക്കൂട്ട’യുടെ നേതൃത്വത്തില്‍ ശനിയാഴ്ച ബന്ദ് നടത്തും. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ബന്ദ്. ബെളഗാവിയിലെ മറാത്ത ആക്രമണം, കന്നടിഗരുടെ ജോലി സംവരണം, ജലസേചന പദ്ധതി തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബന്ദ് നടത്തുന്നതെന്ന് കന്നഡ ഒക്കൂട്ട നേതാവ് വട്ടാല്‍ നാഗരാജ് പറഞ്ഞു.
കര്‍ണാടക രക്ഷണ വേദികയുടെ ടി.എന്‍. നാരായണ ഗൗഡ വിഭാഗവും പ്രവീണ്‍ ഷെട്ടി വിഭാഗവും ബന്ദില്‍നിന്ന് വിട്ടുനില്‍ക്കും. ഹോട്ടലുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും പ്രതിഷേധസൂചകമായി ജീവനക്കാര്‍ കൈകളില്‍ കറുത്ത ബാഡ്ജ് ധരിക്കുമെന്നും ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് പി.സി. റാവു പറഞ്ഞു. കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് (കെ.എസ്.ആര്‍.ടി.സി) യൂനിയനുകൾ ബന്ദിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിട്ടില്ല.
ബി.എം.ടി.സി, കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ സർവിസുകളെ ഭാഗികമായി ബാധിച്ചേക്കും. പാല്‍, പത്രം വിതരണക്കാര്‍, ആശുപത്രി സേവനങ്ങള്‍, മെട്രോ ട്രെയിന്‍, ട്രെയിന്‍ ഗതാഗതം എന്നിവ പതിവുപോലെ പ്രവര്‍ത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.