മുബൈ: 2025-26 വർഷത്തിലെ എം.ബി.എ-സി.ഇ.ടി പ്രവേശനത്തിനുള്ള പരീക്ഷയിൽ കൃത്രിമത്വം കാണിച്ച നാലുപേരെ അറസ്റ്റ് ചെയ്തതതായി മുംബൈ ക്രൈം ബ്രാഞ്ച് അറിയിച്ചു. ഓൺലൈൻ മാർക്കറ്റിംങ് സ്ഥാപനയുടമ അംബരീഷ് കുമാർ സിങ്, മൂന്നാം വർഷ ബിടെക് വിദ്യാർത്ഥി ആദിത്യ രാജ്, ഡൽഹിയിൽ നിന്നുള്ള കേതൻ യാദവ്, അഭിഷേക് ശ്രീ വാസ്തവ് എന്നിവരാണ് വെള്ളിയാഴ്ച അറസ്റ്റിലായത്.
എഡ്യുസ്പാർക്ക് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രോജക്ട് കോർഡിനേറ്ററായ അഭിഷേക് ജോഷി ആസാദ്, മൈതാൻ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് അന്വേഷണം. പരീക്ഷാ കേന്ദ്രത്തിൽ അപേക്ഷ പൂരിപ്പിക്കുമ്പോൾ പ്രശ്നം നേരിടുന്നവരെ സഹായിക്കാൻ ഹെൽപ് ഡസ്ക് ഒരുക്കിയിരുന്നു. ഇവിടെ പ്രതികൾ പ്രത്യേകം തയാറാക്കിയ വെബ്സൈറ്റ് വഴിയാണ് വിദ്യാർത്ഥികൾക്ക് മാർഗ നിർദേശങ്ങൾ നൽകിയത്. രജ്ബീർ എന്നയാളിൽ നിന്നാണ് പ്രതികൾക്ക് പരീക്ഷാകേന്ദ്രത്തിലെ വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ചത്.
ബാന്ദാര, ഗോണ്ടിയ, യവത്മൽ, ജൽന എന്നിവിടങ്ങളിലെ പ്രതികൾ നിർദേശിച്ച കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു എന്ന് രജ്ബീർ വെളിപ്പെടുത്തി. ഇവിടുത്തെ കമ്പ്യൂട്ടറുകളെ ദൂരെ നിന്ന് നിയന്ത്രിക്കുന്നതിനുള്ള സോഫ്റ്റ്‍വെയർ ഇവരുടെ കൈയിലുണ്ടായിരുന്നുവെന്ന് രജ്ബീർ പറയുന്നു. സ്കോറിൽ കൃതൃമത്വം കാണിക്കാൻ തനിക്ക് കഴിയുമായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി.
തമിഴ്നാട്ടിലെ ഒരു പ്രമുഖ യൂനിവേഴ്സിറ്റിയിലെ പ്രവേശനത്തിനും ഇതേ തട്ടിപ്പ് രീതി പ്രയോഗിച്ചിരുന്നതായും പ്രതികൾ അവകാശപ്പെട്ടു. വിദ്യാർത്ഥികളോട് 15-20 ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. നിലവിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് പ്രതീക്ഷിക്കാമെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.