ന്യൂഡൽഹി: കർണാടക തെരഞ്ഞെടുപ്പ് കടമ്പക്കു മുന്നിൽ ബി.ജെ.പി വിയർക്കുന്നതിനിടെ വിമതരെ മെരുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള ഇടപെടൽ. അഴിമതി ആരോപണത്തെ തുടർന്ന് കഴിഞ്ഞ വർഷം മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന കെ.എസ്. ഈശ്വരപ്പയാണ് ഇതിലൊരാൾ. മോദിയുമായി ഫോണിൽ സംസാരിക്കുന്നതിന്റെ വിഡിയോ ദൃശ്യം ഈശ്വരപ്പ തന്നെ പുറത്തു വിട്ടു.
ശിവമൊഗ്ഗയിൽ നിന്ന് അഞ്ചു വട്ടം നിയമസഭയിലെത്തിയ ഈശ്വരപ്പക്ക് ഇത്തവണ ബി.ജെ.പി സീറ്റ് നിഷേധിച്ചു. അഴിമതിയുടെ പേരിൽ രാജി വെക്കേണ്ടി വന്നയാളുടെ മത്സരം സംസ്ഥാനത്താകെ തെരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്നാണ് പാർട്ടി കണ്ടത്. മത്സര രംഗത്തു നിന്ന് പിന്മാറാം, മകൻ കെ.ഇ. കന്ദേഷിന് സീറ്റ് കൊടുക്കണമെന്ന ഈശ്വരപ്പയുടെ ആവശ്യത്തിനും വഴങ്ങിയില്ല. ചിന്നബസപ്പയെ ശിവമൊഗ്ഗയിൽ സ്ഥാനാർഥിയാക്കി.
ഇതോടെ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി ആവർത്തിച്ച് ഉൾവലിഞ്ഞ ഈശ്വരപ്പ പാർട്ടി സ്ഥാനാർഥിക്കെതിരെ പണിയെടുക്കുമോ എന്ന സന്ദേഹങ്ങൾ ബി.ജെ.പിയിലുണ്ട്. അതുണ്ടാവുന്നില്ലെന്ന് ഉറപ്പാക്കാൻ കൂടിയായിരുന്നു മോദിയുടെ ഫോൺ. വിമത വേഷം കെട്ടാതെ പാർട്ടി എടുത്ത തീരുമാനത്തിനൊപ്പം നിന്നതിൽ മോദി സന്തോഷവും അഭിനന്ദനവും അറിയിച്ചു. ഒന്നു വിളിക്കണമെന്ന് തോന്നിയതായും അടുത്ത തവണ കർണാടകത്തിൽ വരുമ്പോൾ നേരിട്ടു കാണാമെന്നും മൊബൈൽ ഫോൺ സംഭാഷണത്തിലുണ്ട്. പ്രധാനമന്ത്രി വിളിച്ചതിലെ സന്തോഷം അറിയിച്ച ഈശ്വരപ്പ, ബി.ജെ.പി ഇത്തവണ ജയിക്കുമെന്ന അഭിപ്രായവും പ്രകടിപ്പിച്ചു.
അഴിമതിയും വഴിവിട്ട പ്രവർത്തനവും നടത്തുന്നവർക്ക് ബി.ജെ.പി നൽകുന്ന പിന്തുണയുടെ തെളിവാണ് വിഡിയോ ദൃശ്യമെന്ന് കോൺഗ്രസ് പറഞ്ഞു. ബി.ജെ.പികാരനായ കരാറുകാരൻ സന്തോഷ് പാട്ടീലിനോട് ഗ്രാമവികസന മന്ത്രിയായിരുന്ന ഈശ്വരപ്പ 40 ശതമാനം കമീഷൻ ചോദിച്ചെന്ന ആരോപണം പാർട്ടി ഓർമിപ്പിച്ചു. സന്തോഷ് പാട്ടീൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഈശ്വരപ്പക്ക് രാജിവെക്കേണ്ടി വന്നു. അഴിമതി പ്രധാനമന്ത്രിക്കൊരു വിഷയമല്ലെന്ന ജമ്മു-കശ്മീർ മുൻ ഗവർണർ സത്യപാൽ മലിക്കിന്റെ പരാമർശം ശരിയെന്നു തെളിയിക്കുന്നതാണ് മോദിയുടെ ഫോൺ കോളെന്ന് കോൺഗ്രസ് നേതാവ് രൺദീപ്സിങ് സുർജേവാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.