ബംഗളൂരു: ലവ്ജിഹാദ് തടയാനായി കർണാടകയിൽ പ്രത്യേക നിയമം ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ആർ.എസ്.എസും മറ്റ് ഹിന്ദുത്വ സംഘടനകളും ലവ്ജിഹാദ് തടയാനായി സംസ്ഥാനത്ത് പ്രത്യേക നിയമം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലുള്ള 'നിർബന്ധിത മതപരിവർത്തനം തടയൽ നിയമം' തന്നെ ധാരാളമാണെന്നും ഈ നിയമത്തിൽതന്നെ അത്തരം സംഭവങ്ങൾ തടയാൻ വകുപ്പുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഹിന്ദുത്വ സംഘടനകളുടെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ഏതൊരാൾക്കും അവരവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാൻ അവകാശമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ നിർബന്ധം പിടിക്കലും ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യലും പാടില്ല. നിർബന്ധിത മതംമാറ്റം ഉണ്ടാകുന്ന ഘട്ടത്തിൽ വീട്ടുകാർ പൊലീസിൽ പരാതി നൽകണമെന്നും അവർ ഉചിതമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
കർണാടകയിൽ സെപ്റ്റംബർ 30നാണ് നിർബന്ധിത മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ വന്നത്. ഏതുതരത്തിലുള്ള മതംമാറ്റവും നിയമത്തിന് കീഴിലാവുന്ന തരത്തിലാണ് ഇതിലെ വ്യവസ്ഥകൾ. നിർബന്ധിത മതപരിവർത്തനത്തിന് 10 വർഷം വരെ തടവ് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. തെറ്റിദ്ധരിപ്പിക്കൽ, നിർബന്ധിക്കൽ, ചതി, സ്വാധീനം, ബലപ്രയോഗം, വശീകരണം, വിവാഹം, പണമോ മറ്റു സാധനങ്ങളോ വാഗ്ദാനം ചെയ്യുക തുടങ്ങിയ മാർഗങ്ങളിലൂടെ ഒരാളെ ഒരു മതത്തിൽനിന്ന് മറ്റൊരു മതത്തിലേക്ക് മാറ്റുന്നത് കുറ്റകൃത്യമായി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.