ബംഗളൂരു: വിവാദ മതപരിവർത്തന നിരോധന ബിൽ പാസാക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച നിയമസഭയിൽ നടന്ന ചർച്ചയിൽ ഭരണ-പ്രതിക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദം. ബെളഗാവിയിലെ ശീതകാല നിയമസഭ സമ്മേളനം വെള്ളിയാഴ്ച പൂർത്തിയാകാനിരിക്കെയാണ് വ്യാഴാഴ്ച ബിൽ ചർച്ചക്കെടുത്തത്. ചൊവ്വാഴ്ചയാണ് വിവാദ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്.
വ്യാഴാഴ്ച ചർച്ച ആരംഭിച്ചപ്പോൾ ബി.ജെ.പി അംഗങ്ങളും കോൺഗ്രസ് അംഗങ്ങളും തമ്മിലാണ് രൂക്ഷ വാഗ്വാദമുണ്ടായത്. നിർബന്ധിത മതപരിവർത്തനത്തിനെതിരെ സാമൂഹിക ക്ഷേമവകുപ്പുമാണ് ബില്ലിന്റെ കരട് ഉണ്ടാക്കിയതെന്നും ബി.ജെ.പി അതിൽ കുറച്ചു കാര്യങ്ങൾ കൂട്ടിച്ചേർക്കുക മാത്രമാണ് ചെയ്തതെന്ന് നിയമ മന്ത്രി ജെ.സി. മധുസ്വാമി വാദിച്ചു. 2016 ൽ കോൺഗ്രസ് സർക്കാറിെൻറ കാലത്താണ് സാമൂഹിക ക്ഷേമവകുപ്പും നിയമ കമീഷനും ചേർന്ന് കരട് ബില്ലുണ്ടാക്കിയത്. എന്നാൽ, അത് മന്ത്രിസഭയിൽ അവതരിപ്പിച്ചില്ലെന്നും അതേ ബില്ലാണിപ്പോൾ ഒന്നോ രണ്ടോ കാര്യങ്ങൾ കൂടി ചേർത്ത് അവതരിപ്പിച്ചത്.
അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് നിയമകമീഷനോട് കരട് ബില്ലുണ്ടാക്കാൻ നിർദേശിച്ചത്. കരട് ബിൽ ഉണ്ടാക്കുകയും അത് പരിശോധിക്കുകയും ചെയ്തിരുന്നുവെന്നും മധുസ്വാമി പറഞ്ഞു. മതപരിവർത്തന നിരോധന ബിൽ ബി.ജെ.പി സർക്കാർ കൊണ്ടുവരുന്നതിനെ കോൺഗ്രസ് അംഗങ്ങളിലൊരാൾ ചോദ്യം ചെയ്തപ്പോഴായിരുന്നു മധുസ്വാമിയുടെ പ്രതികരണം.
ഇതോടെ മന്ത്രിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധമുയർത്തി. അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോൾ പ്രതിപക്ഷ നേതാവുമായി സിദ്ധരാമയ്യ മധുസ്വാമിയുടെ വാദത്തെ തള്ളിക്കളഞ്ഞു. തെൻറ സർക്കാറിെൻറ കാലത്ത് അത്തരമൊരു ബിൽ അവതരിപ്പിക്കുകയോ ചർച്ച ചെയ്യുകയോ മന്ത്രിസഭ യോഗത്തിൽ പാസാക്കുകയോ ചെയ്തിട്ടില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു.
2016 ൽ തയാറാക്കിയ കരടുരേഖയും ഇപ്പോഴത്തെ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ബില്ലും തമ്മിൽ വളരെയധികം വ്യത്യാസമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. അന്ന് ബിൽ പരിശോധിച്ചിട്ടുണ്ടെങ്കിൽ തെളിവ് ഹാജരാക്കാനും സിദ്ധരാമയ്യ മധുസ്വാമിയെ വെല്ലുവിളിച്ചു. ബില്ലിനെതിരെ കോൺഗ്രസ് അംഗങ്ങളും ജെ.ഡി-എസ് അംഗങ്ങളും നിയമസഭയിൽ പ്രതിഷേധം ഉന്നയിച്ചു.
പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടാണ് ബി.ജെ.പി സർക്കാർ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുന്നതെന്ന് കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു. എന്നാൽ, വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് കോൺഗ്രസ് ബില്ലിനെ എതിർക്കുന്നതെന്ന് ബി.ജെ.പി അംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.