ഹൈദരാബാദ്: തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനത്തിനുള്ള കാരണം താനാണെന്ന തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ പ്രസ്താവനക്കെതിരെ നിയമ നടപടിയുമായി ബി.ആർ.എസ് നേതാവ് കെ.ടി. രാമറാവു. 24 മണിക്കൂറിനകം പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പു പറയണമെന്ന് കെ.ടി.ആർ വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടു. അപവാദ പ്രചരണത്തിന് മന്ത്രി ഗൂഢാലോചന നടത്തിയെന്നും പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസിൽ പറയുന്നു.
ഹൈദരാബാദിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് കെ.ടി.ആറിനെതിരെ സുരേഖ ഗുരുതര ആരോപണം നടത്തിയത്. തെലങ്കാനയിലെ വനിതാ നേതാക്കളെ ബി.ആർ.എസ് തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണ്. നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനത്തിനുള്ള കാരണം കെ.ടി. രാമറാവുവാണ്. കെ.ടി.ആർ കാരണം നിരവധി അഭിനേത്രികൾ സിനിമ ഉപേക്ഷിച്ച് നേരത്തേ വിവാഹിതരായിട്ടുണ്ട്. രാമറാവു താരങ്ങളെ ലഹരിമരുന്നിന് അടിമകളാക്കും പിന്നീട് അവരെ ബ്ലാക്ക്‌മെയിൽ ചെയ്യുമെന്നും സുരേഖ പറഞ്ഞു.
സുരേഖയുടെ പരാമർശം വിവാദമായതോടെ അപലപിച്ച് നാഗചൈതന്യയുടെ പിതാവ് നാഗാർജുന രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ എതിരാളികളെ തറപറ്റിക്കുന്നതിനായി സിനിമാതാരങ്ങളുടെ പേര് വലിച്ചിഴക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രസ്താവന പിൻവലിക്കണമെന്നും പറഞ്ഞു. വിവാഹമോചനം വ്യക്തിപരമായ കാര്യമാണെന്നും അതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ അവസാനിപ്പിക്കണമെന്നും സാമന്ത ആവശ്യപ്പെട്ടു. വിവാഹമോചനം പരസ്പരധാരണയാലാണ് സംഭവിച്ചതെന്നും അതിൽ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും അവർ വ്യക്തമാക്കി. രാഷ്ട്രീയ ലാഭത്തിനായി തന്‍റെ പേര് ഉപയോഗിക്കരുതെന്നും സമാന്ത ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.