മോദി-ചന്ദ്രബാബു നായിഡു ചർച്ചയിൽ സമവായമായില്ല: കേന്ദ്രമന്ത്രിമാർ രാജിവെച്ചു

ന്യൂഡൽഹി: ആന്ധ്രപ്രദേശ് വിഷയത്തിൽ  മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിറകെ ടി.ഡി.പിയുടെ കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു. കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു, ശാസ്ത്ര സാങ്കേതിക സഹമന്ത്രി വൈ.എസ്. ചൗധരി എന്നിവരാണ് രാജിവെച്ചത്. 

ആന്ധ്രപ്രദേശിന് പ്രത്യേക പദവിയും പാക്കേജും എന്ന ആവശ്യം കേന്ദ്രം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച്  രണ്ട് കേന്ദ്രമന്ത്രിമാര്‍ രാജിവെക്കുമെന്ന് ബുധനാഴ്ചയാണ് ടി.ഡി.പി പ്രഖ്യാപിച്ചത്. ഇതിനു പിറകെ പ്രധാനമന്ത്രിയെ കാണാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഡൽഹിയിലെത്തി. പത്തു മിനിറ്റോളം മോദിയുമായി ചർച്ച നടത്തിയ ചന്ദ്രബാബു നായിഡു എൻ.ഡി.എ  സർക്കാറിനുള്ള ടി.ഡി.പിയുടെ പിന്തുണ പിൻവലിക്കുകയാണെന്ന തീരുമാനം അറിയിക്കുകയായിരുന്നു. തുടർന്ന് കേന്ദ്രമന്ത്രിമാരായ അശോക് ഗജപതി രാജു, വൈ.എസ്. ചൗധരി എന്നിവർ രാജികത്ത് പ്രധാനമന്ത്രിക്ക് കൈമാറി.

ടി.ഡി.പി മന്ത്രിമാർ രാജി സന്നദ്ധത അറിയിച്ചതിനെ തുടർന്ന് ആന്ധ്ര സര്‍ക്കാരില്‍ നിന്നും രണ്ട് ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചിരുന്നു. കെ.ശ്രീനിവാസ റാവു, ടി.മാണിക്യാല റാവു എന്നിവരാണ് നായിഡു മന്ത്രിസഭയില്‍ നിന്ന്‌ രാജിവെച്ചത്.

ആന്ധ്രയ്ക്ക് പ്രത്യേകപദവി നല്‍കാനാവില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബുധനാഴ്ച ഡല്‍ഹിയില്‍ വിളിച്ച പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിക്കാന്‍ ചന്ദ്രബാബു നായിഡു തീരുമാനിച്ചത്.
ബുധനാഴ്ച ഹൈദരാബാദില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്ര മന്ത്രിമാരായ അശോക് ഗജപതി രാജു, വൈ.എസ്. ചൗധരി എന്നിവരെ രാജിവെപ്പിക്കാനുള്ള പാര്‍ട്ടി നീക്കം അറിയിച്ചത്. 
ലോക്‌സഭയില്‍ 16 എം.പിമാരും രാജ്യസഭയില്‍ ആറ് എം.പിമാരുമാണ് ടി.ഡി.പിക്കുള്ളത്.

Tags:    
News Summary - Modi Reaches Out to Chandrababu Naidu; TDP Ministers Submit Resignations- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.