ന്യൂഡൽഹി: യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യയിലെ മുസ്‍ലിംകൾ എന്ന പരാമർശത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. എല്ലാ ജനങ്ങളും ഒരു കുടുംബം പോലെ ജീവിക്കുന്ന ലോകത്തിലെ ഒരേയൊരു രാജ്യമാണ് ഇന്ത്യയെന്ന കാര്യം ബാമ മറക്കരുതെന്നായിരുന്നു രാജ്നാഥ് സിങ് മറുപടി നൽകിയത്. എത്ര മുസ്‍ലിം രാജ്യങ്ങളെ അമേരിക്ക ആക്രമിച്ചിട്ടുണ്ടെന്ന് മാത്രം ഒബാമ ഓർത്തുനോക്കിയാൽ മതിയെന്നും രാജ്നാഥ് സിങ് ഓർമപ്പെടുത്തി. ജമ്മുകശ്മീരിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
നേരത്തേ ധനമന്ത്രി നിർമല സീതാരാമനും ഒബാമക്കെതിരെ ആഞ്ഞടിച്ചിരുന്നു. ഒബാമ പ്രസിഡന്റായിരിക്കുമ്പോഴാണ് ആറു മുസ്‍ലിം ഭൂരിപക്ഷ രാഷ്ട്രങ്ങൾ ബോംബിട്ടു തകർത്തതെന്നായിരുന്നു നിർമലയുടെ വിമർശനം.
സി.എൻ.എൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ ഗോത്രവർഗ വിഭാഗങ്ങളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ഒബാമ അഭിപ്രായപ്പെട്ടത്. ഗോത്രവർഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാത്ത പക്ഷം ഇന്ത്യ പിന്തള്ളപ്പെടുമെന്നും ഒബാമ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക സന്ദർശനത്തിനായി യു.എസിലെത്തിയ അവസരത്തിലായിരുന്നു ഒബാമയുടെ പരാമർശം. ഇന്ത്യയിലെ മുസ്‍ലിം സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങൾ മോദിക്കു മുന്നിൽ ഉന്നയിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.