ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മധ്യപ്രദേശ് ഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും രാജ്യത്തെ വിഭജിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് രാജ്യസഭാ എംപിയുമായ ദിഗ്‌വിജയ് സിങ് പഹഞ്ഞു. ബുധനാഴ്ച തലസ്ഥാനമായ ഭോപ്പാലിൽ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ ബജ്‌റംഗ്ദളിനെ നിരോധിക്കില്ല. സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ബജ്‌റംഗ്ദളിനെ നിരോധിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബജ്‌റംഗ്ദളിലും ചില നല്ല ആളുകൾ ഉണ്ടാകാം എന്നതിനാൽ തങ്ങൾ അതിനെ നിരോധിക്കില്ല. എന്നാൽ കലാപത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഒരു ഹിന്ദുവാണെന്നും ഹിന്ദുവായി തുടരുമെന്നും ദിഗ്‌വിജയ സിങ് പറഞ്ഞു. ഇന്ത്യ എന്ന രാജ്യം ഹിന്ദു, മുസ്ലീം, സിഖ്, ക്രിസ്ത്യൻ എല്ലാവരുടേതുമാണ്.
നേരത്തെ കോൺഗ്രസ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചിരുന്നു.
ബിജെപിയുടെ ദുർഭരണമാണ് എല്ലായിടത്തും. ജോലികളിലും കരാറുകളിലും മതപരമായ പ്രവർത്തനങ്ങളിൽ പോലും അഴിമതിയുണ്ടെന്ന് സിങ് ആരോപിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിൽ അഴിമതി നടന്നിട്ടുണ്ട്. രാമക്ഷേത്രത്തിനായി ആയിരക്കണക്കിന് കോടി രൂപ പിരിച്ചെടുത്തെങ്കിലും അതിന്റെ റിപ്പോർട്ട് നൽകിയിട്ടില്ല. ക്ഷേത്രനിർമ്മാണത്തിനായി 20 കോടി രൂപയ്ക്ക് രണ്ട് കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് വാങ്ങിയത്. ബി.ജെ.പിക്ക് ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ലെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.