ന്യൂഡൽഹി: ജമ്മുകശ്മീരിൽ 4ജി ഇൻറർനെറ്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുെകാണ്ടുള്ള ഹരജികളിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിൽ ആർ. സുഭാഷ് റെഡ്ഢി, ബി.ആർ. ഗവായ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് വിധി പറയുക.
ഫ്രീഡം ഫോർ മീഡിയ പ്രഫഷനൽസ് (എഫ്.എം.പി), ശുഐബ് ഖുറേഷി, പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ ജമ്മുകശ്മീർ തുടങ്ങിയവരുൾപ്പെടെ സമർപ്പിച്ച ഹരജികളിൽ മെയ് നാലിന് കോടതി വാദം കേട്ടിരുന്നു. നിലവിൽ ലഭിക്കുന്ന 2ജി ഇൻറർനെറ്റ് ഇൗ ലോക്ഡൗൺ സമയത്ത് വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വാണിജ്യത്തിനും പര്യാപ്തമല്ലെന്ന് ഹരജിക്കാർ വാദിച്ചു.
മോശം ഇൻറർനെറ്റ് ബന്ധം മൂലം ഡോക്ടർമാർക്ക് കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകുന്നില്ലെന്ന് ഹരജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹുസെഫ അഹ്മദി കഴിഞ്ഞയാഴ്ച വാദിച്ചിരുന്നു. രോഗികൾക്ക് ഡോക്ടർമാരുമായി വിഡിയോകോൾ വഴി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ ഒരു മഹാമാരിയുണ്ടായിരുന്നു. ഡോക്ടർമാരെ ബന്ധപ്പെടാനുള്ള ആളുകളുടെ അവകാശവും സ്കൂളിലെത്താനുള്ള കുട്ടികളുടെ അവകാശവും നിയന്ത്രിച്ചിരിക്കുകയാണ്. ഈ വസ്തുതകളുടെ വെളിച്ചത്തിൽ മൗലികാവകാശമില്ലായ്മയും പരിശോധിക്കേണ്ടതുണ്ടെന്നും ഹുസെഫ അഹ്മദി പറഞ്ഞു.
കേന്ദ്ര സർക്കാറിനു വേണ്ടി അറ്റോർണി ജനറൽ (എ.ജി) െക.കെ. വേണുഗോപാലും സോളിസിറ്റർ ജനറൽ(എസ്.ജി) തുഷാർ മേത്തയുമാണ് ഹാജരായത്. ദേശീയ സുരക്ഷയുടെ ഭാഗമായി നിയന്ത്രണങ്ങൾ ആവശ്യമാണെന്നും സംസ്ഥാനത്തെ രോഗികളെ മാത്രമല്ല, മുഴുവൻ ജനങ്ങളേയും സംരക്ഷിക്കേണ്ടതുണ്ടെന്നും കെ.കെ. വേണുഗോപാൽ വാദിച്ചു. വേഗതയേറിയ ഇൻറർനെറ്റ് പുനഃസ്ഥാപിച്ചാൽ സൈന്യത്തിെൻറ ചലനങ്ങൾ ശത്രുക്കളുമായി പങ്കുവെക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹന്ദ്വാരയിലുണ്ടായ തീവ്രവാദി ആക്രമണം ഉൾപ്പെടെ പ്രതിപാദിച്ചായിരുന്നു വേണുഗോപാൽ വാദിച്ചത്.
കഴിഞ്ഞ വർഷം ആഗസറ്റിൽ ജമ്മുകശ്മീരിൽ ആർട്ടിക്ക്ൾ 370 റദ്ദാക്കിയ സാഹചര്യത്തിലാണ് ഇൻറനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടത്. പിന്നീട് പോസ്റ്റ്പെയ്ഡ് മെബൈൽ ഫോണിലും ബ്രോഡ്ബാൻറിലും 2ജി ഇൻറനെറ്റ് മാത്രം പുനഃസ്ഥാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.