ന്യൂഡൽഹി: ജമ്മുകശ്മീരിൽ 4 ജി ഇൻറർനെറ്റ് സേവനം പുനഃസ്ഥാപിക്കണമെന്ന ഹരജികളിൽ ഉന്നതാധികാര സമിതി രൂപവത്കരിക്കാൻ നിർദേശിച്ച് സുപ്രീംകോടതി. ആഭ്യന്തര മന്ത്രാലയം, വാർത്താ വിനിമയ മന്ത്രാലയം എന്നിവയുടെ സെക്രട്ടറിമാരും ജമ്മു കശ്മീർ ചീഫ് സെക്രട്ടറിയും അടങ്ങിയ സമിതിയാവും രൂപവത്കരിക്കുക.
ജമ്മുകശ്മീരിലെ സുരക്ഷയെ കുറിച്ച് സമിതി വിലയിരുത്തും. ഇതിനൊപ്പം 4ജി ഇൻറർനെറ്റ് പുനഃസ്ഥാപിക്കണമെന്ന് ഹരജിക്കാരുടെ ആവശ്യവും സമിതി പരിഗണിക്കണം. ഇവരുടെ റിപ്പോർട്ടനുസരിച്ചാവും ഇക്കാര്യത്തിലെ തീരുമാനം. ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിൽ ആർ. സുഭാഷ് റെഡ്ഢി, ബി.ആർ. ഗവായ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേസിൽ പറഞ്ഞത്.
ഫ്രീഡം ഫോർ മീഡിയ പ്രഫഷനൽസ് (എഫ്.എം.പി), ശുഐബ് ഖുറേഷി, പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ ജമ്മുകശ്മീർ എന്നിവരാണ് ഹരജി സമർപ്പിച്ചത്. നിലവിൽ ലഭിക്കുന്ന 2ജി ഇൻറർനെറ്റ് ഇൗ ലോക്ഡൗൺ സമയത്ത് വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വാണിജ്യത്തിനും പര്യാപ്തമല്ലെന്ന് ഹരജിക്കാരുടെ വാദം.
മോശം ഇൻറർനെറ്റ് ബന്ധം മൂലം ഡോക്ടർമാർക്ക് കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകുന്നില്ലെന്ന് ഹരജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹുസെഫ അഹ്മദി കഴിഞ്ഞയാഴ്ച വാദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.