വിദേശ സംഭാവന പരമമായ അവകാശമല്ല; നിയമ ഭേദഗതി സുപ്രീംകോടതി ശരിവെച്ചു

ന്യൂഡൽഹി: സംഘടനകളും സ്ഥാപനങ്ങളും വിദേശ സംഭാവന സ്വീകരിക്കുന്നത് നിയന്ത്രിച്ച് കേന്ദ്ര സർക്കാർ പാസാക്കിയ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതികൾ സുപ്രീംകോടതി ശരിവെച്ചു.

ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും പൊതുതാൽപര്യവും സംരക്ഷിക്കാനുള്ള നിയമ ഭേദഗതി ഭരണഘടനാപരമാണെന്ന് ജസ്റ്റിസ് എ.എം. ഖൻവിൽകർ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. വിദേശ സംഭാവന സ്വീകരിക്കുന്നത് പരമമായ അവകാശം അല്ലെന്ന് കോടതി വ്യക്തമാക്കി.

സർക്കാറേതര സന്നദ്ധ സംഘടനകൾ(എൻ.ജി.ഒ)ക്ക് വിദേശ സംഭാവന സ്വീകരിക്കുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടുവന്ന നിയമഭേദഗതി മറ്റു നിയമ നിർമാണം പോലെയല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ദേശീയ ജനാധിപത്യ ഇടത്തിൽ പ്രവർത്തിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും വിദേശ ഉറവിടങ്ങളിൽനിന്നുള്ള ആതിഥേയത്വവും ഫണ്ടിങ്ങും കൊണ്ട് അനർഹമായി സ്വാധീനിക്കപ്പെടുന്നത് ഒഴിവാക്കാനാണ് ഭേദഗതി.

സ്ഥാപനമോ വ്യക്തിയോ സ്വീകരിച്ച വിദേശ സംഭാവന മറ്റൊരു സ്ഥാപനത്തിനോ വ്യക്തിക്കോ കൈമാറ്റം ചെയ്യുന്നത് വിലക്കുന്ന ഏഴാം വകുപ്പ്, ഭരണപരമായ ചെലവുകൾക്ക് വിദേശ സംഭാവനയുടെ 50 ശതമാനം തുക വരെ ഉപയോഗിക്കാൻ കഴിയുന്നത് മാറ്റി പകരം 20 ശതമാനമാക്കി വെട്ടിക്കുറച്ച എട്ട് (1) ബി വകുപ്പ്, നിയമലംഘനത്തിന് അന്വേഷണം നേരിടുന്ന സമയത്ത് വിദേശ സംഭാവന ഉപയോഗിക്കരുതെന്ന് നിർദേശിക്കാൻ കേന്ദ്ര സർക്കാറിന് അധികാരം നൽകുന്ന 11(2) വകുപ്പ്, വിദേശ സംഭാവന സ്വീകരിക്കുന്നതിന് ഏതൊരാളും എൻ.ജി.ഒയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യൂഡൽഹിയിലെ പ്രത്യേക ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങണമെന്ന് നിഷ്കർഷിക്കുന്ന 12, 17 വകുപ്പുകൾ ഇവയെല്ലാം ഭരണഘടനാപരമാണ് എന്ന് സുപ്രീംകോടതി വിധിച്ചു.

പുതിയ നിയമഭേദഗതികൾ കടുത്തതും രാജ്യത്ത് എൻ.ജി.ഒകളുടെ പ്രവർത്തനം അങ്ങേയറ്റം പ്രയാസത്തിലാക്കുന്നതാണെന്ന ഹരജിക്കാരായ നോയൽ ഹാപറുടെ വാദം സുപ്രീംകോടതി തള്ളി.

വിദേശ സംഭാവന സ്വീകരിക്കുന്നതിന് ഏതൊരു എൻ.ജി.ഒയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യൂഡൽഹിയിലെ പ്രത്യേക ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങണമെന്ന് 2020 ഒക്ടോബർ 13ന് നോട്ടീസ് അയച്ചതാണെന്നും അക്കൗണ്ട് തുടങ്ങാൻ 2021 ഡിസമ്പർ 31 വരെ സമയം നീട്ടിയതാണെന്നും മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. നിർണിതമായ ചാനലിലൂടെ മാത്രമേ വിദേശ സംഭാവന സ്വീകരിക്കാവൂ എന്ന കേന്ദ്രത്തിന്‍റെ നിലപാട് നിയമപരമാണ്.

അതേസമയം, വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) പ്രകാരം രജിസ്റ്റർ ചെയ്യുന്ന സംഘടനയുടെ പ്രധാന ഭാരവാഹികളുടെ തിരിച്ചറിയലിന് ആധാർ നമ്പറുകൾ നൽകണമെന്ന വ്യവസ്ഥ തിരുത്തിയ സുപ്രീംകോടതി അതിന് പകരം പാസ്പോർട്ട് അനുവദിക്കണമെന്ന് വ്യക്തമാക്കി.

വിദേശ സഹായം സ്വീകരിക്കുന്ന സംഘടനയുടെ പ്രധാന ഭാരവാഹികളുടെ ആധാർ നമ്പറുകൾ ലഭ്യമാക്കാൻ നിർദേശിക്കുന്ന 12 എ വകുപ്പിലാണ് സുപ്രീംകോടതി മാറ്റം നിർദേശിച്ചത്.

Tags:    
News Summary - Supreme Court says Receiving foreign funds not absolute right

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.