കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് കെയറിന്റെ പ്രചരണാർഥം കലോത്സവവേദിയിൽ മുഖത്തെഴുത്തുമായി വളണ്ടിയർമാർ. പാലിയേറ്റീവ് കെയറിലെ കിടപ്പിലായവരും വീൽചെയറിൽ കഴിയുന്നവരുമായ രോഗികൾക്ക് ചികിത്സാ സഹായാർഥം നടത്തുന്ന ക്യൂരിയസ് കാർണിവെലിന്റെ പ്രചാരണാർഥമാണ് മുഖത്തെഴുത്തുമായി വളണ്ടിയർമാർ കലോത്സവ വേദിയിലെത്തിയത്. പ്രധാന വേദിയായ അതിരാണിപ്പാടത്തെ സദസിലിരുന്ന് ഒപ്പന ആസ്വദിക്കാനെത്തിയവർക്കാണ് മുഖത്തെഴുത്ത് ചെയ്തു നൽകുന്നത്.
ഫെബ്രുവരിയിലാണ് ക്യൂരിയസ് കാർണിവെൽ നടക്കുന്നത്. 2019 ലാണ് അവസാനം കാർണിവെൽ നടന്നത്. പിന്നീട് കോവിഡ് മൂലം നിർത്തിവെക്കേണ്ടി വന്നതായിരുന്നു. കോവിഡ് ഒതുങ്ങിയതോടെ വീണ്ടും കാർണിവെൽ നടത്താനൊരുങ്ങുകയാണ് പാലിയേറ്റീവ് വളണ്ടിയർമാർ. അതിനു വേണ്ടിയുള്ള പ്രചാരണത്തിനാണ് മുഖത്തെഴുത്തുമായി വളണ്ടിയർമാർ എത്തിയത്.
10-12 വളണ്ടിയർമാരാണ് വേദിയിലുള്ളത്. പാലിയേറ്റീവിന്റെ പ്രചാരണത്തിന് താത്പര്യമുള്ളവർ വളണ്ടിയർമാരെ സമീപിച്ചാൽ മുഖത്ത് ക്യൂരിയസ് എന്ന ടഗോടുകൂടി ചിത്രം വരച്ചു തരും. ഒാരോരുത്തർക്കും താത്പര്യമുള്ള ചിത്രങ്ങൾ വരപ്പിക്കാം. ഫാബ്രിക് പെയ്ന്റുകൊണ്ടാണ് വരക്കുന്നതെന്നും കഴുകിയാൽ പോകുന്നതാണെന്നും വളണ്ടിയർമാർ പറഞ്ഞു.
മൂന്നു ദിവസവും വേദിയിലുണ്ടാകുമെന്നും കഴിയുന്നത്ര ആളുകളിൽ പാലിയേറ്റീവ് കെയറിനെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും വളണ്ടിയർമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.