സൗരോർജ പാർക്ക് പദ്ധതി ഏറ്റെടുക്കാൻ ഏജൻസികളില്ല

കോഴിക്കോട്: മലബാറിെൻറ ഈർജപ്രതിസന്ധിയിൽ പ്രതീക്ഷയുടെ പ്രകാശം പരത്തിയ 200 മെഗാവാട്ട ്കേന്ദ്ര സൗരോർജ പാർക്ക് സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ. പദ്ധതി സ്ഥാപിക്കുന്നതിന് മുന്നോടിയായി നടക്കേണ്ട രൂപകൽപനയുൾപ്പെടെ സാങ്കേതിക പ്രവൃത്തി ഏറ്റെടുക്കാൻ ഏജൻസികൾ സന്നദ്ധമാവാത്തതാണ് കാരണം. ഇതിന് ഏഴ് മാസമായി മൂന്ന് തവണ ടെൻഡർ വിളിച്ചെങ്കിലും കമ്പനികൾ മുന്നോട്ടുവരാത്തതിനാൽ തീയതി നീട്ടുകയാണ്. നവംബർ 11ലേക്കാണ് ഒടുവിൽ നീട്ടിയതെന്ന് സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ(സെകി) അധികൃതർ വെളിപ്പെടുത്തി.

നേരത്തെ സന്നദ്ധമായ കമ്പനി പ്രതിനിധികളും കെ.എസ്.ഇ.ബി, സെകി അധികൃതരും കഴിഞ്ഞ മാസം 15ന് ഒന്നാം ഘട്ടമായി 100 മെഗാവാട്ട് പാർക്ക് സ്ഥാപിക്കുന്ന അമ്പലത്തറ വില്ലേജിലെ 500 ഏക്കർ പ്രദേശം സന്ദർശിച്ചിരുന്നു. പ്രതികരണം അനുകൂലമല്ലാത്തതിനാൽ പുതിയ കമ്പനിയെ തേടുന്നു. സെകിയാണ് നിർവഹണ ഏജൻസിയെങ്കിലും പ്രാരംഭ നടപടി പൂർത്തിയാവാതെ സോളാർ പാർക്ക് സ്ഥാപിക്കുന്നതിലേക്ക് കടക്കാനാവില്ല. അമ്പലത്തറ, കിനാനൂർ–കരിന്തളം, പൈവളികെ, മീഞ്ച വില്ലേജുകളിലെ 1000 ഏക്കർ റവന്യൂ ഭൂമി സോളാർ പാർക്കിന് അനുയോജ്യമാണെന്ന് സർവേയിൽ കണ്ടെത്തിയിരുന്നു.

ഈ ഭൂമി പാർക്ക് നിർമാണത്തിന് കൈമാറാൻ മന്ത്രിസഭായോഗം തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ സെകി, കെ.എസ്.ഇ.ബി, ഐ.ആർ.ഇ.ഡി.എ–ടി.എച്ച്.ഡി.സി.സി അധികൃതർ കഴിഞ്ഞ ഏപ്രിൽ ഏഴിന് ത്രികക്ഷി കരാറിൽ ഒപ്പിട്ടിരുന്നു. കെ.എസ്.ഇ.ബിക്ക് വേണ്ടി ഈർജ സെക്രട്ടറി എം.ശിവശങ്കരൻ, സെകിക്കുവേണ്ടി ഡോ.അശ്വിൻ കുമാർ, സാങ്കേതിക വിഭാഗം ഡയറക്ടർ വി.പി.സിങ്, ടി.എച്ച്.ഡി.സി.സിക്ക് വേണ്ടി സാങ്കേതിക വിഭാഗം ഡയറക്ടർ ബി.വി.റാവു, ഐ.ആർ.ഇ.ഡി.എ ജനറൽ മാനജർ കെ.രമേശ്കുമാർ എന്നിവരാണ് ഒപ്പുവെച്ചത്. ആദ്യഘട്ടമായി അമ്പലത്തറയിൽ രണ്ട് കേന്ദ്ര പൊതുമേഖലാ ഏജൻസികൾക്ക് 50 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് പാർക്കുകളുടെ നിർമാണച്ചുമതല നൽകാനാണ് സെകി തീരുമാനം.

റിന്യൂവബ്ൾ എനർജി കോർപറേഷൻ ഓഫ് കേരള എന്ന കമ്പനിക്കാണ് സർക്കാർ ഭൂമി കൈമാറുക. ഈ കമ്പനിയിൽ കെ.എസ്.ഇ.ബിയുടെ ഓഹരിയായി 50 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. കേന്ദ്ര സർക്കാർ 40 കോടി രൂപ പ്രാരംഭ വിഹിതമായി സോളാർ പാർക്കിന് അനുവദിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ആദ്യമായി അനുവദിച്ച സോളാർ പാർക്കിൽ ഉൽപാദിപ്പിക്കുന്ന ഈർജം കെ.എസ്.ഇ.ബിയുടെ ഗ്രിഡിൽ കടത്തിവിട്ട് വിതരണം ചെയ്യുന്നതാണ് പദ്ധതി. വൈദ്യുതി വിൽക്കാനും വാങ്ങാനും മലബാറിൽ അനുഭവപ്പെട്ടിരുന്ന പ്രതിസന്ധിക്ക്  മൈസൂരു–അരീക്കോട് 400 കെ.വി ലൈൻ കമീഷൻ ചെയ്തതോടെ പരിഹാരമായത് സൗരോർജ പാർക്കിന് അനുകൂല ഘടകമാണ്.

ലൈൻ കമീഷൻ ചെയ്തതോടെ കേരളത്തിെൻറ ഈർജ ഇറക്കുമതിശേഷി 500 മെഗാവാട്ട് വർധിച്ച് 2400 മെഗാവാട്ടായി. കാസർകോട് മൈലാട്ടി 220 കെ.വി സബ്സ്റ്റേഷെൻറ ശേഷി 200ൽ നിന്ന് 216 കെ.വിയായി ഉയർന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.