കരിപ്പൂര്‍ വിമാനത്താവളം: തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമമെന്ന് കുടിയൊഴിപ്പിക്കല്‍ പ്രതിരോധ സമിതി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി കുടിയൊഴിപ്പിക്കല്‍ പ്രതിരോധ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ ഭൂമി വിട്ടുകൊടുക്കാന്‍ പ്രദേശവാസികള്‍ തയാറായതായി ചിലര്‍ പ്രചരിപ്പിക്കുന്നതായും ഇത് വാസ്തവവിരുദ്ധമാണെന്നും അവര്‍ പറഞ്ഞു. വിമാനത്താവള വികസനത്തിന്‍െറ സാധ്യതകളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തി റിപ്പോര്‍ട്ട് പുറത്തു വിടണമെന്നായിരുന്നു സമരസമിതി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്.
പ്രദേശങ്ങളുടെ സ്കെച്ചും വിശദാംശങ്ങളും നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ രേഖകള്‍ കൈമാറാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കുകയും ചെയ്തു. എത്ര വീടുകള്‍ കുടിയൊഴിക്കപ്പെടുമെന്ന് പരിശോധിച്ച് വീണ്ടും ചര്‍ച്ച ചെയ്യാമെന്ന ധാരണയിലാണ് പിരിഞ്ഞത്.
പ്രദേശത്ത് അടിയന്തരമായി സര്‍വേ നടത്തണമെന്ന് മന്ത്രി കെ. ബാബു ആവശ്യപ്പെട്ടെങ്കിലും ജനങ്ങളുടെ  പൂര്‍ണ സമ്മതത്തോടെ മാത്രമേ സര്‍വേ അടക്കമുള്ള നടപടികള്‍ ഉണ്ടാകൂവെന്നാണ് മുഖ്യമന്ത്രിയും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും ഉറപ്പ് നല്‍കിയത്. എന്നാല്‍, ഇതിന് നേര്‍വിപരീത വാര്‍ത്തകളാണ് പുറത്തു വന്നത്. ഉന്നതര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ കോഴിക്കോട് കേന്ദ്രമായ ചില സംഘടനകള്‍ പങ്കെടുക്കുന്നത് സംശയാസ്പദമാണെന്നും അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ സി. മുഹമ്മദലി, കണ്‍വീനര്‍ സി. ജാസിര്‍, കെ.കെ. മൂസക്കുട്ടി, പുതിയകത്ത് മുസ്തഫ എന്നിവര്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.