വെടിക്കെട്ട് ദുരന്തം: ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയ ‘മൊഴികളില്‍’ ദുരൂഹത

കൊല്ലം: രാജ്യത്തെ നടുക്കിയ വെടിക്കെട്ട് ദുരന്തം സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ദുരൂഹത.പൊലീസിന് വീഴ്ച പറ്റിയെന്ന തരത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെ, അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ക്ഷേത്ര ഭാരവാഹികളുടെ മൊഴി എന്ന നിലയില്‍ നടത്തിയ വെളിപ്പെടുത്തലുകളൊക്കെ സേനയെ സംരക്ഷിക്കുന്ന തരത്തിലുള്ളതാണ്. കലക്ടറുടെ നിരോധ ഉത്തരവ് മറികടന്ന് മത്സരക്കമ്പത്തിന് ഒത്താശ ചെയ്ത പൊലീസിനെ രക്ഷിക്കാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി സൂചനയുണ്ട്.
നിരോധ ഉത്തരവ് നല്‍കിയ കലക്ടറുടെയും എ.ഡി.എമ്മിന്‍െറയും മൊഴിയെടുക്കാന്‍ തീരുമാനിച്ചിട്ടും ആ ഉത്തരവ് നടപ്പാക്കാത്ത പൊലീസ് കമീഷണറെയടക്കം ചോദ്യംചെയ്യാന്‍ ഇനിയും ക്രൈംബ്രാഞ്ച് തയാറാകാത്തതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. അനുമതി നല്‍കാന്‍ പൊലീസിനുമേലുണ്ടായ രാഷ്ട്രീയ ഇടപെടല്‍ പുറത്തുവരുമെന്ന് ഭയന്നാണ് ആഭ്യന്തര വകുപ്പിലെ ചിലര്‍ പൊലീസിന് അനുകൂല മൊഴി പുറത്തുവരാന്‍ ഇടപെട്ടതത്രെ.
പൊലീസിനെയും ജില്ലാ ഭരണകൂടത്തെയും തെറ്റിദ്ധരിപ്പിച്ചാണ് മത്സരക്കമ്പം നടത്തിയതെന്ന് ക്ഷേത്രം ഭാരവാഹികള്‍ മൊഴിനല്‍കിയെന്നായിരുന്നു ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് സംഘം വെളിപ്പെടുത്തിയത്.
മത്സരക്കമ്പം വിലക്കി എ.ഡി.എം രേഖാമൂലം നല്‍കിയ ഉത്തരവ് മറികടന്ന് അദ്ദേഹംതന്നെ പിന്നീട് ക്ഷേത്ര ഭാരവാഹികള്‍ക്ക് ഫോണിലൂടെ വാക്കാല്‍ അനുമതി നല്‍കിയെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയതായാണ് ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട വിവരം.
ഉത്തരവ് നടപ്പാക്കാത്ത സേനക്കെതിരെ നിലപാടെടുത്തതിന്‍െറ പേരില്‍ കലക്ടറെയും എ.ഡി.എമ്മിനെയും ഒറ്റപ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.