നിയമസഭാ തെരഞ്ഞടുപ്പ്: സ്ഥലം മാറ്റത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച്  തെരഞ്ഞടുപ്പ് കമീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് സെക്രട്ടറിമാരും വകുപ്പ് തലവന്മാരും ഇനി പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

തെരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമുള്ള ഒരു ഓഫിസറേയും നിലവില്‍ ജോലി ചെയ്യുന്ന ജില്ലയില്‍ തുടരാന്‍ അനുവദിക്കില്ല. ജില്ലാ തെരഞ്ഞടുപ്പ് ഓഫിസര്‍, റിട്ടേണിങ്  ഓഫിസര്‍മാര്‍, അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍മാര്‍, അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ്, തഹസില്‍ദാര്‍, ബി.ഡി.ഒ എന്നിവരെ കൂടാതെ തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ഈ നിര്‍ദേശത്തിന്‍െറ പരിധിയില്‍ വരും. തെരഞ്ഞെടുപ്പിന് നിയോഗിക്കാന്‍ സാധ്യത ഉള്ളവര്‍ക്കും പൊലീസ് വകുപ്പില്‍ റെയ്ഞ്ച് ഐ.ജി, ഡി.ഐ.ജി, സായുധസേനാ കമാന്‍ഡന്‍റ്, എസ്.എ.പി, എസ്.പി, അഡീഷനല്‍ എസ്.പി, പൊലീസ് സബ് ഡിവിഷന്‍ ഹെഡ്, തെരഞ്ഞെടുപ്പ് സമയത്ത് സേനയെ വിന്യസിക്കാന്‍ ചുമതലപ്പെട്ട ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്കും നിര്‍ദേശം ബാധകമായിരിക്കും.

മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ സബ് ഇന്‍സ്പെക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥരെ അവരുടെ അസംബ്ളി  മണ്ഡലങ്ങളില്‍ നിയമിക്കാന്‍ പാടില്ല. തെരഞ്ഞെടുപ്പ് കമീഷന്‍ മുമ്പ് അച്ചടക്ക നടപടി സ്വീകരിച്ച ഉദ്യോഗസ്ഥരെയും നിയോഗിക്കാന്‍ പാടില്ല. കോടതിയില്‍ ക്രിമിനല്‍ കേസ് നിലവിലുള്ള ആരെയും തെരഞ്ഞെടുപ്പ് ചുമതല ഏല്‍പിക്കരുത്.

സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചവര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണം. സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവുകള്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് നല്‍കണം.  തെരഞ്ഞെടുപ്പ് കമീഷനില്‍ ഒഴികെ മറ്റൊരിടത്തുമുള്ള സര്‍വിസ് ദീര്‍ഘിപ്പിച്ചവരെയും പുനര്‍നിയമനം ലഭിച്ചവരെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളില്‍ നിയോഗിക്കാന്‍ പാടില്ളെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.