ഐ.ഒ.സി ബോട്ട്ലിങ് പ്ളാന്‍റില്‍ അനിശ്ചിതകാല സമരം: പാചകവാതക വിതരണം നിലച്ചു

കൊച്ചി: ഐ.ഒ.സി ഉദയംപേരൂര്‍ ബോട്ട്ലിങ് പ്ളാന്‍റിലെ കരാര്‍ തൊഴിലാളികള്‍ തിങ്കള്‍ മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. കൂലിവര്‍ധന ആവശ്യപ്പെട്ട് പ്ളാന്‍റില്‍ കരാര്‍ തൊഴിലാളികള്‍ രണ്ടാഴ്ചയായി തുടരുന്ന മെല്ലപ്പോക്ക് സമരം അവസാനിപ്പിക്കാന്‍ മേഖലാ ലേബര്‍ കമീഷണറുടെ നേതൃത്വത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് സംയുക്ത സമരസമിതി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. മല്ലപ്പോക്ക് സമരത്തത്തെുടര്‍ന്ന് പാചകവാതക വിതരണം ഏറക്കുറെ തടസ്സപ്പെട്ടിരുന്നു.
അനിശ്ചിതകാല സമരം തുടങ്ങിയതോടെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ പൂര്‍ണമായും പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ ഭാഗികമായും പാചകവാതക ക്ഷാമം രൂക്ഷമാകും. തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ട 15,000 രൂപ മിനിമം വേതനം അംഗീകരിക്കില്ളെന്ന് ഹൗസ് കീപ്പിങ്, ലോഡിങ് ആന്‍ഡ് അണ്‍ ലോഡിങ് കരാറുകാര്‍ നിലപാട് സ്വീകരിച്ചതാണ് അനുരഞ്ജന ചര്‍ച്ചകള്‍  പരാജയപ്പെടാന്‍ ഇടയാക്കിയത്. മിനിമം വേതനം 14,000 രൂപയെങ്കിലും നല്‍കി കാലാവധികഴിഞ്ഞ കരാര്‍ പുതുക്കിയില്ളെങ്കില്‍ സമരത്തില്‍നിന്ന് പിന്മാറില്ളെന്ന് യൂനിയനകളും കര്‍ശന നിലപാട് സ്വീകരിച്ചതോടെ അനുരഞ്ജന ചര്‍ച്ചകള്‍  വഴിമുട്ടുകയും ചെയ്തു.
ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ കലക്ടര്‍ ഇടപെടമെന്ന് യൂനിയനുകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സംഘടനകളുമായി ചര്‍ച്ചനടത്തി സംസ്ഥാനത്തെ പാചകവാതക വിതണ പ്രതിസന്ധി പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചില്ല. ബോട്ട്ലിങ് പ്ളാന്‍റില്‍ അവശ്യസര്‍വിസ് നിയമമനുസരിച്ച് (എസ്മ) നടപടിയെടുക്കാന്‍ കലക്ടര്‍ക്ക് ഹൈകോടതി കഴിഞ്ഞ രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു.
ബോട്ട്ലിങ് പ്ളാന്‍റില്‍ ഹൗസ് കീപ്പിങ്, ലോഡിങ് ആന്‍ഡ് അണ്‍ ലോഡിങ് വിഭാഗങ്ങളിലായി 118 കരാര്‍ തൊഴിലാളികളാണ് പണിയെടുക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായി മൂന്ന് യൂനിറ്റുകളില്‍നിന്ന് പ്രതിദിനം 306 സിലിണ്ടറുകള്‍ വീതമുള്ള 150 ലോഡ് കയറ്റിപ്പോയിരുന്നിടത്ത് മെല്ലപ്പോക്ക് സമരം മൂലം സിലിണ്ടര്‍ നീക്കം ഗണ്യമായി കുറഞ്ഞു.
 പ്ളാന്‍റിലെ ശേഷിയനുസരിച്ച് പ്രതിദിനം 210 ലോഡ് കയറ്റിപ്പോകേണ്ടിടത്ത് 150 ലോഡ് പോലും തികച്ച് പോകാറില്ളെന്നും കരാറുകാര്‍ പറഞ്ഞു. കമ്പനിയുടെ കണക്കനുസരിച്ച് രണ്ട് ഷിഫ്റ്റുകളിലായി മൂന്ന് യൂനിറ്റുകളിലായി 48 തൊഴിലാളികള്‍ വേണ്ടിടത്ത് 52 പേരുണ്ടായിട്ടും പ്ളാന്‍റിലെ ശേഷിക്കനുസരിച്ച് പാചകവാത സിലിണ്ടര്‍ നീക്കം നടക്കുന്നില്ളെന്നും ഈ സാഹര്യത്തില്‍ തൊഴിലാളി യൂനിയനുകളുടെ ആവശ്യം അംഗീകരിക്കാനാകില്ളെന്ന നിലപാടിലാണ് കരാറുകാര്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.