കോട്ടയം: ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്താന്‍ സരിത എസ്. നായരും കൂട്ടുചേര്‍ന്നെന്ന് സോളാര്‍ കമീഷന് മുന്നില്‍ ബിജു രാധാകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തില്‍ സരിതക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുന്ന കാര്യം പൊലീസ് പരിഗണനയില്‍. കഴിഞ്ഞ ദിവസം സോളാര്‍ കമീഷനിലെ ക്രോസ് വിസ്താരത്തിലാണ് ബിജു നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
സരിതയുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ കൈമാറാന്‍ തയാറാണെന്നും ബിജു അറിയിച്ചിട്ടുണ്ട്. ബിജുവിനൊപ്പം സരിതക്കും കൊലയില്‍ പങ്കുണ്ടെന്ന് രശ്മിയുടെ കുടുംബാംഗങ്ങള്‍ നേരത്തേ ആരോപിച്ചിരുന്നു. എന്നാല്‍, രശ്മിയെ കൊലപ്പെടുത്തിയത് ബിജു രാധാകൃഷ്ണനാണെന്ന സരിതയുടെ ആരോപണം കണക്കിലെടുത്ത് രശ്മിയുടെ ബന്ധുക്കളുടെ പരാതി പൊലീസ് മുഖവിലക്കെടുത്തിരുന്നില്ല. പുതിയ വെളിപ്പെടുത്തലുകളുടെയും സര്‍ക്കാറിനും മുഖ്യമന്ത്രിക്കും എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സരിതക്കെതിരെ കേസ് എടുക്കാന്‍ പൊലീസ് പദ്ധതി തയാറാക്കുന്നത്.
മുന്‍ സര്‍ക്കാറിന്‍െറ കാലത്താണ് രശ്മിയുടെ കൊല നടന്നത്. അന്ന് സര്‍ക്കാറില്‍ സ്വാധീനം ചെലുത്തി കൊലപാതകം ആത്മഹത്യയാക്കി മാറ്റിയത് സരിതയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് ബിജുവുമായി തെറ്റിയതോടെ ബിജുവിനെതിരെ മൊഴി നല്‍കാന്‍ സരിത തയാറാകുകയായിരുന്നു. രശ്മി വധക്കേസില്‍ പൊലീസ് ആദ്യം ബിജുവിനെതിരെ കേസെടുത്തത് ഐ.പി.സി 302 വകുപ്പ് ഇല്ലാതെയായിരുന്നുവെന്ന് സരിത തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പിന്നീട് 2012ലാണ് ഐ.പി.സി 302 ചേര്‍ത്തതത്രേ.
അതിനിടെ, മുന്‍ മന്ത്രി കെ.ബി. ഗണേഷ്കുമാറുമായി സരിത അടുത്തതാണ് ബിജു രാധാകൃഷ്ണനും സരിതയും തമ്മിലെ ബന്ധം തകരാന്‍ കാരണമെന്ന വാദവുമായി ടീം സോളാറിന്‍െറ മുന്‍ മാനേജര്‍ പി. രാജശേഖരന്‍ നായര്‍ രംഗത്തത്തെി. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് സരിതയും ഗണേഷും നടത്തുന്ന ഗൂഢാലോചനയാണ് പുതിയ വെളിപ്പെടുത്തലുകളെന്ന് രാജശേഖരന്‍ നായര്‍ ആരോപിക്കുന്നത്. സരിതയുടെ അശ്ളീല ദൃശ്യം പകര്‍ത്തിയത് ഒരു മുന്‍ മന്ത്രിയാണെന്നും അദ്ദേഹത്തിന്‍െറ ലാപ്ടോപ്പില്‍ സൂക്ഷിച്ചിരുന്ന ദൃശ്യം വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചത് മന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണെന്നും രാജശേഖരന്‍ നായര്‍ വെളിപ്പെടുത്തുന്നു. ഇതിന്‍െറ വിവരങ്ങള്‍ സോളാര്‍ കമീഷനിലെ ക്രോസ് വിസ്താരത്തില്‍ ബിജു രാധാകൃഷ്ണന്‍ വ്യക്തമാക്കുമെന്ന് സൂചന ഉണ്ടായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ക്രോസ് വിസ്താരത്തില്‍നിന്ന് മാധ്യമങ്ങളെ ഒഴിവാക്കണമെന്ന് സരിത കമീഷനോട് ആവശ്യപ്പെട്ടതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.