തിരുവനന്തപുരം: സംസ്ഥാനത്ത്  10,435.55 കോടി രൂപയുടെ നികുതി കുടിശ്ശിക. കുടിശ്ശികയില്‍ 1049.79 കോടിക്ക് സര്‍ക്കാര്‍ സ്റ്റേയും നല്‍കി 2,290.07 കോടി രൂപ കോടതിയുടെ സ്റ്റേയിലാണ്. ആകെ 3,339.86 കോടി രൂപയുടെ നികുതി കുടിശ്ശികയാണ് പിരിക്കാനാകാതെ സ്റ്റേയിലായത്. സ്റ്റേ ഒഴിവാക്കാനോ പിരിച്ചെടുക്കാനോ സര്‍ക്കാര്‍ ഒരുനടപടിയും എടുത്തില്ളെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെയാണ് കഴിഞ്ഞ മാര്‍ച്ച് 31 വരെ ഇത്രയും ഭീമമായ നികുതി കുടിശ്ശിക വന്നന്നത്. റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ സമര്‍പ്പിച്ചു.

വില്‍പന, വ്യാപാരം -6,398.31 കോടി, ഭൂനികുതി -2,057.43 കോടി, വാഹന നികുതി -1,279.46 കോടി, വനവത്കരണം -411.55 കോടി, എക്സൈസ് -193.50 കോടി, സര്‍ക്കാര്‍ ഓഡിറ്റ് ഫീസ് -35.15 കോടി, അച്ചടിയും സ്റ്റേഷനറിയും -58.04 കോടി, തൊഴില്‍ -1.20 കോടി, ഇരുമ്പിതര ഖനനം -0.91 കോടി എന്നിങ്ങനെയാണ് സര്‍ക്കാറിന് കിട്ടാനുള്ള കുടിശ്ശിക. മൂല്യവര്‍ധിത നികുതി നിയമത്തിനു കീഴില്‍  വ്യാപാരികളെ മുഴുവന്‍ രജിസ്റ്റര്‍ ചെയ്യാത്തതുമൂലം പിഴയും പലിശയും ഉള്‍പ്പെടെ 200.94 കോടിയുടെ നികുതി ഈടാക്കാനായില്ല.

13.41 ലക്ഷം സ്ഥാപനങ്ങള്‍ നിലവിലുണ്ടെങ്കിലും 2.20 ലക്ഷം വ്യാപാരികള്‍ക്ക് മാത്രമേ രജിസ്ട്രേഷനുള്ളൂ. നികുതി നിര്‍ണയത്തില്‍ ചട്ടവും വ്യവസ്ഥകളും നടപ്പാക്കാത്തതു മൂലം പലിശയും പിഴയും ഉള്‍പ്പെടെ 744.99 കോടി നഷ്ടമായി. നികുതി നിര്‍ണയത്തിനു മറ്റു വകുപ്പുകളുമായി ഏകോപനമില്ലാത്തതിനാല്‍ 117.6 കോടിയുടെ നികുതി ചുമത്തിയില്ല. സ്വയം നികുതി നിര്‍ണയം അംഗീകരിക്കുന്നതിനു മുമ്പ് ഇവ പരിശോധിക്കുന്നതിനുള്ള സംവിധാനം ഇല്ലാത്തത് 128.17 കോടി രൂപയാണ് നഷ്ടപ്പെടുത്തിയത്. ഉയര്‍ന്ന നികുതി ചുമത്താമായിരുന്ന ഇനങ്ങളെ താഴ്ന്ന നിരക്കിലാക്കിയ നാലു കേസുകളില്‍ മാത്രം  6.19 കോടിയുടെ നഷ്ടമുണ്ടായി.

മൂന്നാര്‍ കണ്ണന്‍ദേവന്‍ ഹില്‍സ് പ്ളാന്‍േറഷന്‍ കമ്പനിയുടെ ആദായം നികുതി നിര്‍ണയത്തില്‍നിന്ന് വിട്ടുപോയത് മൂലം 1.95 കോടിയുടെ റവന്യൂ നഷ്ടമുണ്ടായി. വാഹനങ്ങളുടെ പഴക്കം തെറ്റായി കണക്കാക്കിയ1182 കേസുകളില്‍ 1.39 കോടി നഷ്ടപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.