ദലിത് ആത്മഹത്യ: കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം –എഫ്.ഡി.സി.എ

കോഴിക്കോട്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ദലിതനായ ഗവേഷകവിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യക്ക് ഇടയാക്കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് കമ്യൂണല്‍ അമിറ്റി (എഫ്.ഡി.സി.എ) കേരള ആവശ്യപ്പെട്ടു.
ഭരണഘടന പ്രാബല്യത്തില്‍ വന്നതിന്‍െറ 66ാം വാര്‍ഷികം ആഘോഷിക്കാന്‍പോവുന്ന സന്ദര്‍ഭത്തിലും ദലിതര്‍ക്കും കീഴാളര്‍ക്കും പ്രാഥമിക മനുഷ്യാവകാശങ്ങള്‍പോലും നിഷേധിക്കപ്പെടുന്നു എന്നതിന്‍െറ പ്രത്യക്ഷോദാഹരണമാണ് രോഹിത് സംഭവം. ഭരണഘടനാശില്‍പി ഡോ. അംബേദ്കറുടെ പേരില്‍ സംഘടന രൂപവത്കരിച്ച് സാമൂഹികപ്രവര്‍ത്തനങ്ങള്‍ നടത്തിവന്നത് ദേശദ്രോഹമായി കണ്ട് നടപടിയെടുത്ത വൈസ് ചാന്‍സലറുടെയും കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്‍െറയും ചെയ്തി നരേന്ദ്ര മോദി സര്‍ക്കാറും അദ്ദേഹത്തിന്‍െറ പാര്‍ട്ടിയും ഏതര്‍ഥത്തിലാണ് ന്യായീകരിക്കുക. സുതാര്യമായ അന്വേഷണംപോലും നടത്താതെ ദലിത് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കാനും സാമാന്യ സൗകര്യങ്ങള്‍പോലും നിഷേധിക്കാനും മുന്നിട്ടിറങ്ങിയ വൈസ് ചാന്‍സലര്‍ തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ച കേന്ദ്രമന്ത്രിമാരുടെ പേരില്‍ നിയമം അനുശാസിക്കുന്ന നടപടി സ്വീകരിച്ചേ തീരൂ.
മതനിരപേക്ഷ ജനാധിപത്യരാഷ്ട്രം എന്ന സല്‍പേര് നഷ്ടപ്പെടുത്താന്‍ മാത്രമുതകുന്ന ഫാഷിസ്റ്റ് നീക്കങ്ങള്‍ക്കും ചെയ്തികള്‍ക്കുമെതിരെ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് സമാധാനപ്രേമികളും മനുഷ്യസ്നേഹികളുമായ എല്ലാവരോടും ആഹ്വാനം ചെയ്യുന്നുതായും എഫ്.ഡി.സി.എ ജനറല്‍ സെക്രട്ടറി ഒ. അബ്ദുറഹ്മാന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.