ബാബുവിനെതിരായ വിജിലൻസ് കോടതി ഉത്തരവിന് സ്റ്റേ ഇല്ല

കൊച്ചി: ബാർ കോഴക്കേസിൽ കെ. ബാബുവിനെതിരായ വിജിലൻസ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈകോടതി തള്ളി. ബാർകോഴക്കേസിൽ ബാബുവിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് സുനിൽകുമാർ എം.എൽ.എ നൽകിയ ഹരജി പരിഗണിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് സർക്കാർ ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ ഉചിതമായ നടപടികൾ സ്വീകരിച്ച് ഹരജി സമർപ്പിക്കുകയാണെങ്കിൽ വിഷയത്തിൽ വാദം കേൾക്കാമെന്നറിയിച്ച് കേസ് ഉച്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റിവെക്കുകയായിരുന്നു. മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ ഈ ആവശ്യം ഉന്നയിക്കുന്നത് ശരിയായ നടപടിയല്ല എന്നും കോടതി അഭിപ്രായപ്പെട്ടു.

ഉച്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിച്ച ഹൈകോടതി, സർക്കാരിന്‍റെ അപേക്ഷ അംഗീകരിക്കാൻ നിർവാഹമില്ലെന്ന് അറിയിച്ചു. വിജിലൻസ് കോടതിയിൽ കേസ് നൽകിയ ജോർജ് വട്ടുകുളത്തിന്‍റെ വാദം കേൾക്കാതെ സർക്കാരിന്‍റെ ആവശ്യം പരിഗണിക്കാൻ നിവൃത്തിയില്ലെന്നായിരുന്നു കോടതിയുടെ വാദം. ആവശ്യമെങ്കിൽ സർക്കാരിന് ഉചിതമായ മേൽകോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വിജിലൻസ് കോടതി നടപടിയിൽ പ്രാഥമികമായി അപാകതയില്ല. എന്നാൽ, വിജിലൻസ് കോടതി നടപടി നിയമപരമായി ശരിയാണെങ്കിലും ധാർമികമായ അനൗചിത്യമുണ്ടെന്നും ഹൈകോടതി അഭിപ്രായപ്പെട്ടു.

വിജിലൻസ് കോടതി രാഷ്ട്രീയം കളിക്കുകയാണെന്ന് സർക്കാർ വാദിച്ചു. ഇത് ഗൗരവമായി കാണണം. ഹൈകോടതി പരിഗണിക്കുന്ന കേസിലാണ് വിജിലൻസ് കോടതി ഇടപെട്ടതെന്നുമായിരുന്നു സർക്കാർ വാദം.

കഴിഞ്ഞദിവസമാണ് ബാർകോഴക്കേസിൽ കെ. ബാബുവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ ബാബു മന്ത്രിസ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിക്കുകയും മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറുകയും ചെയ്തു. രാഷ്ട്രീയ ധാർമികതയുടെ ഭാഗമായാണ് താൻ രാജിവെക്കുന്നത് എന്നായിരുന്നു ബാബു വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.