മന്ത്രി സുധാകരന് തനിക്കെതിരെ ഒരു കേസും എടുക്കാന്‍ കഴിയില്ല –ചെന്നിത്തല

ഹരിപ്പാട്: മന്ത്രിയായതിനുശേഷം ജി. സുധാകരന്‍ തനിക്കെതിരെ ആരോപണങ്ങളുമായി രംഗത്തുവരുകയാണെന്നും അദ്ദേഹം വിചാരിച്ചാല്‍ ഒരു കേസുപോലും തനിക്കെതിരെ എടുക്കാന്‍ കഴിയില്ളെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. താന്‍ മന്ത്രിയായിരിക്കെ വിജിലന്‍സിനെ രാഷ്ട്രീയ പകപോക്കലിനായി ഉപയോഗിച്ചിട്ടില്ല. സുധാകരനെതിരെയും ഒന്നും ചെയ്തിട്ടില്ല. എന്നാല്‍, ഹരിപ്പാട് മെഡിക്കല്‍ കോളജിന്‍െറ പേരുപറഞ്ഞ് അദ്ദേഹം അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്വകാര്യ-പൊതു മേഖലയില്‍ സ്ഥാപനങ്ങള്‍ വേണോ വേണ്ടയോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ. കുറെ നാളായി സുധാകരന് ഹരിപ്പാട്ടെ വികസനപ്രവര്‍ത്തനങ്ങളില്‍ അസഹിഷ്ണുതയുണ്ട്. ഇതിനെ തുരങ്കംവെക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. വണ്ടാനത്ത് മെഡിക്കല്‍ കോളജ് ഉള്ളതുകൊണ്ട് ഹരിപ്പാട് വേണ്ടെന്ന് പറയുന്ന സുധാകരന്‍ എന്തിനാണ് പുന്നപ്രയില്‍ സഹകരണ മെഡിക്കല്‍ കോളജ് സ്ഥാപിച്ചത്. കണ്‍സല്‍ട്ടന്‍സി കരാറില്‍ അഴിമതിയുണ്ടെങ്കില്‍ പി.ഡബ്ള്യു.ഡി വിജിലന്‍സ് വിഭാഗത്തെക്കൊണ്ട് അന്വേഷിപ്പിച്ച് റിപ്പോര്‍ട്ട് പുറത്തുവിടണം.
മെഡിക്കല്‍ കോളജ് വിഷയത്തില്‍ സി.പി.എം ജില്ലാ നേതൃത്വത്തിന് എതിര്‍പ്പില്ല. സുധാകരന് മാത്രമാണ് എതിര്‍പ്പ്. ഇടതുകാറ്റ് വീശിയിട്ടും ഹരിപ്പാട്ട് യു.ഡി.എഫ് വിജയിച്ചതിന്‍െറ അസ്വസ്ഥതയാണ് സുധാകരന്. ഹരിപ്പാട്ടെ വികസനം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങളെ സംഘടിപ്പിച്ച് നേരിടും. അഞ്ചുപതിറ്റാണ്ടായി പൊതുരംഗത്ത് സജീവമായ എം.കെ. വിജയനെതിരെ ദലിത് പീഡനത്തിന് കള്ളക്കേസ് എടുത്തിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.