ടൈറ്റാനിയം അഴിമതി: രണ്ടുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം –വിജിലന്‍സ് കോടതി

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ രണ്ടുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ.ബദറുദ്ദീന്‍ നിര്‍ദേശിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാലുമാസത്തെ സാവകാശം വേണമെന്ന വിജിലന്‍സ് നിയമോപദേഷ്ടാവിന്‍െറ ആവശ്യം കോടതി തള്ളി. തിരുവനന്തപുരത്ത് ടൈറ്റാനിയം ആസ്ഥാനത്ത് വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രധാനപ്പെട്ട ഫയലുകള്‍ കണ്ടെടുത്തതായി അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നു. മാലിന്യനിര്‍മാര്‍ജനത്തിലെ പ്രധാന ഇനമായ ആസിഡ് റിക്കവറി പ്ളാന്‍റുമായി ബന്ധപ്പെട്ട ഫയലുകള്‍ നേരത്തേ വിജിലന്‍സ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. ഇതുള്‍പ്പെടെ പരിശോധനയില്‍ കണ്ടത്തെിയിട്ടുണ്ട്. ഇതിനുപുറമെ, നേരത്തേ ഇറക്കുമതി ചെയ്ത മൂന്നാംഘട്ടത്തിലേക്ക് ആവശ്യമായ യന്ത്രസാമഗ്രികള്‍ വില്‍പന നടത്തിയാല്‍ നഷ്ടം നികത്താന്‍ കഴിയുമെന്നായിരുന്നു വിജിലന്‍സ് നേരത്തേ നിലപാട് സ്വീകരിച്ചിരുന്നത്. എന്നാല്‍, ഇപ്പോഴത്തെ പരിശോധനയില്‍ ഇവയില്‍ പല യന്ത്രസാമഗ്രികളും തുരുമ്പെടുത്ത് നശിച്ചതായാണ് കണ്ടത്തെിയത്. അതിനാല്‍ ഈ നിലപാട് മാറ്റുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ, എഫ്.എ.സി.ടിയില്‍നിന്ന് വിദഗ്ധരുടെ സഹായം തേടിയതായും വിജിലന്‍സ് നിയമോപദേഷ്ടാവ് സി.സി. അഗസ്റ്റിന്‍ കോടതിയെ അറിയിച്ചു.
ടൈറ്റാനിയം അഴിമതിക്കേസില്‍ മുന്‍ എം.ഡി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ നേര േഎഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മുന്‍ എം.ഡി ഈപ്പന്‍ ജോസഫ്, ഡയറക്ടര്‍മാരായിരുന്ന എ.എം. ഭാസ്കരന്‍, തോമസ് മാത്യു, സന്തോഷ് കുമാര്‍, ഗോപകുമാര്‍ നായര്‍ തുടങ്ങിയവരെയാണ് പ്രതിചേര്‍ത്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹീം കുഞ്ഞ് എന്നിവരെക്കൂടി കേസില്‍ പ്രതിചേര്‍ക്കണമെന്ന് പരാതിക്കാരനായ മുന്‍ ടൈറ്റാനിയം ജീവനക്കാരന്‍ ജയന്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തില്‍ തെളിവ് ലഭിക്കുകയാണെങ്കിലേ പ്രതിചേര്‍ക്കേണ്ടതുളളൂവെന്നും വിജിലന്‍സ് അറിയിച്ചു. ടൈറ്റാനിയം മാലിന്യപ്ളാന്‍റ് സ്ഥാപിച്ചതില്‍ 360 കോടിയുടെ അഴിമതി ആരോപിച്ച് സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് 2014 സെപ്റ്റംബര്‍ 14ന് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT