എല്‍.ഡി.എഫ് സീറ്റ് വിഭജനമായി; ജെ.എസ്.എസും ജോര്‍ജും പുറത്ത് 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സീറ്റ് ചര്‍ച്ച പൂര്‍ത്തിയായി. സി.പി.എം 92 സീറ്റിലും സി.പി.ഐ 27ലും മത്സരിക്കും. അതേസമയം ഘടകകക്ഷികളില്‍ കേരളാ കോണ്‍ഗ്രസിന് (സ്കറിയാ തോമസ്) രണ്ട് സീറ്റ് നഷ്ടമായി. സഹകരിക്കുന്ന കക്ഷികളില്‍ പി.സി. ജോര്‍ജിന്‍െറ കേരളാ കോണ്‍ഗ്രസ് (സെക്കുലര്‍), കെ.ആര്‍. ഗൗരിയമ്മയുടെ ജെ.എസ്.എസ് വിഭാഗങ്ങള്‍ക്ക് സീറ്റൊന്നും നല്‍കേണ്ടെന്നും തിങ്കളാഴ്ച ചേര്‍ന്ന എല്‍.ഡി.എഫ് സംസ്ഥാനസമിതി തീരുമാനിച്ചു. എന്നാല്‍, പുതുതായി എത്തിയ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് നാല ് സീറ്റ് നല്‍കും. 

2011ല്‍ 93 സീറ്റില്‍ മത്സരിച്ച സി.പി.എം ഇത്തവണ ഒരെണ്ണം വിട്ടുകൊടുത്തു. സ്കറിയാ തോമസ് വിഭാഗത്തിന് സീറ്റ് കുറച്ചതിനൊപ്പം കൂടുതല്‍ സീറ്റ് ചോദിച്ച മറ്റ് ഘടകകക്ഷികളെയെല്ലാം കഴിഞ്ഞ തവണത്തെ സീറ്റുകളില്‍  ഒതുക്കുന്നതില്‍ സി.പി.എം നേതൃത്വം വിജയിച്ചു. സി.പി.ഐ മത്സരിക്കുന്ന സീറ്റുകളിലും മാറ്റമില്ല. കക്ഷികളുടെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പട്ടിക 30ന് പ്രഖ്യാപിക്കും. ഏപ്രില്‍ അഞ്ചിന് പ്രകടനപത്രിക ചര്‍ച്ച പൂര്‍ത്തിയാക്കും.

സീറ്റ് ലഭിക്കാത്ത പി.സി.ജോര്‍ജ്  കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. താനായിരിക്കും പൂഞ്ഞാറില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 
സി.പി.എമ്മിലെ ഒരു വിഭാഗം ചതിച്ചെന്നും ജോര്‍ജ് ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനോട് സഹകരിച്ച ജോര്‍ജിനെ ഒഴിവാക്കി പുതുതായി വന്ന ഫ്രാന്‍സിസ് ജോര്‍ജിന് കൂടുതല്‍ സീറ്റ് നല്‍കുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇന്നലെ വന്നോ മിനിഞ്ഞാന്ന് വന്നോ എന്ന് നോക്കിയല്ല സീറ്റ് നല്‍കിയതെന്നായിരുന്നു കണ്‍വീനര്‍ വൈക്കം വിശ്വന്‍െറ മറുപടി.
 
ജനസ്വാധീനവും ഓരോ സ്ഥലത്തെയും പ്രത്യേകതയും കൂടി പരിഗണിച്ചാണ് സീറ്റ് വിഭജനം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സീറ്റ് നഷ്ടപ്പെട്ട കേരളാ കോണ്‍ഗ്രസ് (സ്കറിയാ തോമസ്) വിഭാഗം നേതാവ് വി. സുരേന്ദ്രന്‍പിള്ളയും അമര്‍ഷത്തിലാണ്. പാര്‍ട്ടി  ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചൊവ്വാഴ്ച ചേരും. ജനതാദള്‍-എസും സീറ്റ് വര്‍ധന ഇല്ലാത്തതില്‍ മുന്നണി യോഗത്തില്‍ പ്രതിഷേധിച്ചു. ദേശീയ നേതൃത്വം ആറ് സീറ്റില്‍ കുറയരുതെന്നാണ് ആവശ്യപ്പെട്ടിരുന്നത്. 2011ലെ അഞ്ച് സീറ്റാണ് ലഭിച്ചതെന്നും ദേശീയ നേതൃത്വവുമായി കൂടിയാലോചിച്ചശേഷം ചൊവ്വാഴ്ച നിലപാട് അറിയിക്കാമെന്നും ജനതാദള്‍ വ്യക്തമാക്കി.  

കഴിഞ്ഞതവണ 93 സീറ്റിലാണ് സി.പി.എം മത്സരിച്ചത്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ അവിടെയും മത്സരിച്ചു. മുന്നണി വിട്ട ആര്‍.എസ്.പിയുടെതായിരുന്നു സീറ്റ്. ഇത്തവണ ചങ്ങനാശ്ശേരി, പൂഞ്ഞാര്‍, ഇടുക്കി, പത്തനാപുരം സീറ്റുകള്‍ വിട്ടുകൊടുത്ത സി.പി.എം ഇരവിപുരം, കോതമംഗലം, അരുവിക്കര സീറ്റുകള്‍ ഏറ്റെടുത്തു. സീറ്റില്ലാത്ത കക്ഷികള്‍ തുടര്‍ന്നും എല്‍.ഡി.എഫിനോട് സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് താല്‍പര്യം. ആകെ 140 സീറ്റ് മാത്രമേയുള്ളൂവെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. സി.പി.എം ചതിക്കില്ളെന്ന് ജോര്‍ജ് പറഞ്ഞിരുന്നത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ചതിച്ചിട്ടില്ളെന്നാണ് വിശ്വാസം. സീറ്റ് കൊടുത്താലേ ചതിക്കാതിരിക്കലാകുമോ എന്ന് അറിയില്ളെന്നും പ്രതികരിച്ചു.

എല്‍.ഡി.എഫ് സീറ്റ് വിഭജനം ഇങ്ങനെ
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായപ്പോള്‍ ഘടകകക്ഷികള്‍ക്ക് ലഭിച്ച മണ്ഡലങ്ങള്‍. 
സി.പി.എം- 92 സീറ്റ്: മഞ്ചേശ്വരം, ഉദുമ, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, അഴീക്കോട്, മട്ടന്നൂര്‍, ധര്‍മടം, തലശ്ശേരി, കൂത്തുപറമ്പ്, പേരാവൂര്‍, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി, ബേപ്പൂര്‍, കുന്ദമംഗലം, പേരാമ്പ്ര, കുറ്റ്യാടി, തിരുവമ്പാടി, കോഴിക്കോട് നോര്‍ത്, ബാലുശ്ശേരി, കൊയിലാണ്ടി, കൊടുവള്ളി, മങ്കട, തവനൂര്‍, താനൂര്‍, കൊണ്ടോട്ടി, തിരൂര്‍, മലപ്പുറം, പൊന്നാനി, പെരിന്തല്‍മണ്ണ, വണ്ടൂര്‍, വേങ്ങര, നിലമ്പൂര്‍, തൃത്താല, ഷൊര്‍ണൂര്‍, തരൂര്‍, ആലത്തൂര്‍, പാലക്കാട്, നെന്മാറ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, ഗുരുവായൂര്‍, മണലൂര്‍, പുതുക്കാട്, ചേലക്കര, കുന്ദംകുളം, ചാലക്കുടി, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ആലുവ, കുന്നത്തുനാട്, പെരുമ്പാവൂര്‍, തൃക്കാക്കര, കോതമംഗലം, വൈപ്പിന്‍, കൊച്ചി, എറണാകുളം, പിറവം, തൃപ്പൂണിത്തുറ, കളമശ്ശേരി, ഉടുമ്പന്‍ചോല, ദേവികുളം, ഇടുക്കി, തൊടുപുഴ, ഏറ്റുമാനൂര്‍, പുതുപ്പള്ളി, കോട്ടയം, മാവേലിക്കര, കായംകുളം, അരൂര്‍, അമ്പലപ്പുഴ, ചെങ്ങന്നൂര്‍, ആലപ്പുഴ, റാന്നി, കോന്നി, കൊട്ടാരക്കര, ഇരവിപുരം, കൊല്ലം, കുണ്ടറ, വര്‍ക്കല, വാമനപുരം, വട്ടിയൂര്‍ക്കാവ്, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, നേമം, പാറശ്ശാല, കഴക്കൂട്ടം, അരുവിക്കര, കാട്ടാക്കട. 
സി.പി.ഐ- 27: കാഞ്ഞങ്ങാട്, ഇരിക്കൂര്‍, നാദാപുരം, മഞ്ചേരി, ഏറനാട്, തിരൂരങ്ങാടി, മണ്ണാര്‍ക്കാട്, പട്ടാമ്പി, തൃശൂര്‍, നാട്ടിക, കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ഒല്ലൂര്‍, മൂവാറ്റുപുഴ, പറവൂര്‍, പീരുമേട്, ഹരിപ്പാട്, ചേര്‍ത്തല, വൈക്കം, കാഞ്ഞിരപ്പള്ളി, അടൂര്‍, കരുനാഗപ്പള്ളി, ചടയമംഗലം, പുനലൂര്‍, ചാത്തന്നൂര്‍, നെടുമങ്ങാട്, ചിറയിന്‍കീഴ്.
ജനതാദള്‍ (എസ്)- അഞ്ച്: വടകര, ചിറ്റൂര്‍, അങ്കമാലി, തിരുവല്ല, കോവളം.
എന്‍.സി.പി- നാല്: കുട്ടനാട്, എലത്തൂര്‍, പാലാ, കോട്ടയ്ക്കല്‍
കേരള കോണ്‍ഗ്രസ് (സ്കറിയ തോമസ്)- ഒന്ന്: കടുത്തുരുത്തി. 
കോണ്‍ഗ്രസ്(എസ്)- ഒന്ന്: കണ്ണൂര്‍
ജനാധിപത്യ കേരള കോണ്‍ഗ്രസ്- നാല്: തിരുവനന്തപുരം, ചങ്ങനാശ്ശേരി, ഇടുക്കി, പൂഞ്ഞാര്‍ 
ഐ.എന്‍.എല്‍- മൂന്ന്: കാസര്‍കോട്, കോഴിക്കോട് സൗത്, വള്ളിക്കുന്ന്
സി.എം.പി (അരവിന്ദാക്ഷന്‍)- ഒന്ന്: ചവറ
കേരള കോണ്‍ഗ്രസ് (ബി)- ഒന്ന്: പത്തനാപുരം
ആര്‍.എസ്.പി ലെനിനിസ്റ്റ്- ഒന്ന്: കുന്നത്തൂര്‍.
കെ.ആര്‍. ഗൗരിയമ്മയുടെ  ജെ.എസ്.എസിനും പി.സി. ജോര്‍ജിന്‍െറ കേരള കോണ്‍ഗ്രസ് സെക്കുലറിനും സീറ്റില്ല. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.