നിയുക്ത മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് പുന്നപ്ര-വയലാറിലേക്ക്

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുംമുമ്പ് നിയുക്ത മുഖ്യമന്ത്രിയും മന്ത്രിമാരും രണസ്മരണകള്‍ ഇരമ്പുന്ന പുന്നപ്ര-വയലാറിലേക്ക്. രക്തപുഷ്പാര്‍ച്ചന, കെ.ആര്‍. ഗൗരിയമ്മയുമായി ഉച്ചഭക്ഷണം, പൊതുപരിപാടി തുടങ്ങിയവ ഉള്‍പ്പെടെ വലിയ പരിപാടികളാണ് ആലപ്പുഴയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

 ചൊവ്വാഴ്ച രാവിലെ 9.30ന് എ.കെ.ജി സെന്‍ററില്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരെ കാണും. തുടര്‍ന്നാവും മന്ത്രിമാരുമൊത്ത് ആലപ്പുഴയിലേക്ക് പോവുക. ഗൗരിയമ്മയെ അവരുടെ വീട്ടില്‍ സന്ദര്‍ശിക്കുന്ന പിണറായി അവിടെനിന്ന് ഉച്ചഭക്ഷണം കഴിക്കും. വലിയ ചുടുകാട്ടില്‍ വൈകീട്ട് നാലിന് പുഷ്പാര്‍ച്ചന നടത്തും. അഞ്ചിന് വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തും. അവിടെ അഞ്ച് മിനിറ്റ് പിണറായി സംസാരിക്കും. തുടര്‍ന്നാവും ചേര്‍ത്തലയില്‍ പൊതുസമ്മേളനം. അതേസമയം സി.പി.എം നിയമസഭാകക്ഷി നേതാവായി പിണറായി വിജയനെ എം.എല്‍.എമാരുടെ യോഗം തെരഞ്ഞെടുത്തു.

വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പിണറായിയുടെ പേര് നിര്‍ദേശിച്ചത്. എസ്. ശര്‍മയാണ് പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി. സി.പി.എമ്മിന്‍െറയും എല്‍.ഡി.എഫിന്‍െറയും വിപ്പ് എം.എം. മണി ആകും. സി.പി.ഐ നിയമസഭാ കക്ഷി നേതാവായി ഇ. ചന്ദ്രശേഖരനെയും തെരഞ്ഞെടുത്തു. ഉപനേതാവ് വി.എസ്. സുനില്‍കുമാര്‍.  പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി ചിറ്റയം ഗോപകുമാര്‍. വിപ്പായി ഇ.എസ്. ബിജിമോളെയും തെരഞ്ഞെടുത്തു. എല്‍.ഡി.എഫിന്‍െറ സംയുക്ത പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി മുല്ലക്കര രത്നാകരനാവും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.